കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ കൂട്ടതോല്‍വി: മൂല്യനിര്‍ണയ ക്യാമ്പ് ചെയര്‍മാനെ എസ്.എഫ്.ഐ ഉപരോധിച്ചു

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ എം.ടെക് ഇലക്ട്രോണിക്സില്‍ വിദ്യാര്‍ഥികളെ കൂട്ടമായി തോല്‍പിച്ചു എന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ ക്യാമ്പ് ചെയര്‍മാനെ ഉപരോധിച്ചു. മൂല്യനിര്‍ണയ ക്യാമ്പ് ചെയര്‍മാന്‍ ഡോ. രഞ്ജിത് റാമിനെയാണ് എം.ടെക് ലാബില്‍ ഒന്നര മണിക്കൂറോളം ഉപരോധിച്ചത്. മറ്റ് അധ്യാപകര്‍ അനുരഞ്ജന ശ്രമത്തിനും ചര്‍ച്ചക്കും എത്തിയെങ്കിലും ഇവരെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായി ആരോപണമുണ്ട്. ഒന്നാം വര്‍ഷത്തെ സെമസ്റ്റര്‍ പരീക്ഷയെഴുതിയ 19 റെഗുലര്‍ വിദ്യാര്‍ഥികളില്‍ പത്തുപേരും, സപ്ളിമെന്‍ററി പരീക്ഷയെഴുതിയ മുഴുവന്‍ പേരുമാണ് പരാജയപ്പെട്ടത്. കോളജിലെ അക്കാദമിക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന്‍െറ വൈരാഗ്യവും എതിര്‍പ്പുമാണ് കൂട്ടത്തോല്‍വിയിലേക്ക് എത്തിയതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കി ദ്രോഹിക്കാന്‍ നടപടിയെടുത്തു വരുന്നതായും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും മുഴുവന്‍ വിദ്യാര്‍ഥികളും പരാജയപ്പെടാനുള്ള കാരണം വിദ്യാര്‍ഥികള്‍ പരീക്ഷ ശരിയാംവണ്ണം എഴുത്താത്തതിനാലാണെന്നും പരീക്ഷക്കിടെ നടന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചതിനുള്ള വിരോധമാണ് ഉപരോധത്തിനിടയാക്കിയതെന്നും മൂല്യനിര്‍ണയ ക്യാമ്പ് ചെയര്‍മാന്‍ രഞ്ജിത്ത് റാം പറഞ്ഞു. ജെയിംസ് മാത്യു എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് എസ്.എഫ്.ഐയുടെ ഉപരോധം അവസാനിപ്പിച്ചത്. എസ്.എഫ്.ഐ നേതാക്കളായ വി. പ്രജീഷ് ബാബു, ജിനേഷ് സജീവന്‍, കെ. കാര്‍ത്തിക് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.