മാഹി: ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതുച്ചേരി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ് മാഹിയിലും നടപ്പാക്കുന്നതായി മാഹി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 129 പ്രകാരമാണിത്. ജൂണ്‍ 30ന് പുറത്തിറക്കിയ ഉത്തരവില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍െറ ആവശ്യകതയും പ്രതിപാദിക്കുന്നുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 റൂള്‍ പ്രകാരം ഓരോ ഇരുചക്രവാഹന നിര്‍മാതാക്കളും അവ വില്‍പന നടത്തുമ്പോള്‍ ഹെല്‍മറ്റുകള്‍ ഉപഭോക്താവിന് നിര്‍ബന്ധമായും വിതരണം ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇനി മുതല്‍ മാഹി മോട്ടോര്‍ വെഹിക്കിള്‍ ഓഫിസില്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കൊണ്ടുവരുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ മറ്റ് രേഖകള്‍ക്കൊപ്പം വാഹന ഡീലറില്‍ നിന്ന് ഹെല്‍മറ്റ് വാങ്ങിയതായുള്ള രേഖകളും (വണ്ടിയുടെ ചേസിസ് നമ്പര്‍ പതിച്ച രശീത്) ഹാജരാക്കണമെന്ന് പുതുച്ചേരി സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തേ മാഹിയില്‍ ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, മാഹി പൊലീസിന്‍െറ പാത്തും പതുങ്ങിയുമുള്ള ഹെല്‍മറ്റ് വേട്ട സജീവമായിരുന്നു. ഇതിനെ തുടര്‍ന്ന് മാഹിയിലെ ഇരുചക്ര വാഹന ഉടമകളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വണ്ടിയുന്തിക്കൊണ്ട് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.