പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നഗരസഭാ യോഗത്തെ അറിയിച്ചു. ഇതുസംബന്ധിച്ച പ്രതിപക്ഷാംഗം പി.പി. ദാമോദരന്‍െറ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ചെയര്‍മാന്‍. ആശുപത്രിയില്‍ ഇപ്പോള്‍ ഏഴു ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതില്‍ ഒരാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ നടപടിയായിട്ടുണ്ട്. കുട്ടികളുടെയും കണ്ണ് വിഭാഗത്തിലും ഓരോ ഡോക്ടര്‍മാര്‍ ഉടന്‍ ചാര്‍ജെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി സാധാരണക്കാരനില്‍ നിന്നും അകലുകയാണെന്ന് ചോദ്യമുന്നയിച്ച ദാമോരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസനിധിയില്‍ നിന്ന് 11 പേര്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനത്തിന് യോഗം അനുമതി നല്‍കി. 12ാം പഞ്ചവത്സര പദ്ധതി പ്രകാരം 2016-17 വര്‍ഷത്തെ പദ്ധതി രൂപവത്കരണം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. നഗരസഭയുടെ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ് പദ്ധതികള്‍ക്ക് ശുചിത്വ മിഷന്‍െറ വിഹിതം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ പദ്ധതികള്‍ക്ക് വേണ്ട തുക തനതു ഫണ്ടില്‍ നിന്നെടുക്കാനും ശുചിത്വ മിഷനില്‍ നിന്ന് ലഭിക്കുന്നമുറക്ക് തിരിച്ചടക്കാമെന്നുമുള്ള സ്റ്റിയറിങ് കമ്മിറ്റിയുടെ ശിപാര്‍ശക്ക് യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.