കണ്ണൂര്‍: ഷണ്ടിങ്ങിനിടെ എന്‍ജിന്‍ മറിഞ്ഞത്് കണ്ണൂരിലെ റെയില്‍വേ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ട്രെയിനപകടങ്ങളില്‍ ഏറ്റവും കുറവ് സാധ്യതയുള്ള അപകടമാണ് ഇന്നലെയുണ്ടായത്, അതും എന്‍ജിന്‍ ആദ്യമായാണ് ഇത്രയും കേടുപാടുകള്‍ പറ്റി തകരുന്നതും. ഏറ്റവും കുറഞ്ഞവേഗത്തിലാണ് ഷണ്ടിങ് നടത്തുക. ഈ വേഗത്തില്‍ ഷണ്ടിങ് ട്രാക്കിന്‍െറ ഡെഡ് എന്‍ഡില്‍ എത്തിയാലും കോണ്‍ക്രീറ്റ് ഭിത്തിയിലും ഇരുമ്പുബാറിലും തട്ടിനില്‍ക്കും. എന്നാല്‍, ഈ സാധ്യതകളൊക്കെ മറികടന്ന് ട്രെയിനിന്‍െറ എന്‍ജിന്‍ തോട്ടിലേക്ക് മൂക്കുകുത്തി വീണതാണ് റെയില്‍വേ അധികൃതരെ ഞെട്ടിച്ചത്. ഷണ്ടിങ്ങിനിടെ ചെറിയ അപകടങ്ങളും അബദ്ധങ്ങളും കണ്ണൂരില്‍ മുമ്പുണ്ടായിട്ടുണ്ട്. രണ്ടുതവണ ബോഗികള്‍ പാളംതെറ്റിയിരുന്നു. ഒരു ട്രെയിന്‍ ഷണ്ടിങ് നടത്തുമ്പോള്‍ കൊളുത്ത് വീഴാതിരുന്നതിനെ തുടര്‍ന്ന് ഇരുപതോളം ബോഗികള്‍ നീങ്ങിപ്പോയി. കണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് കണ്ണൂര്‍ സൗത് സ്റ്റേഷന്‍വരെയാണ് ബോഗികള്‍ എന്‍ജിനില്ലാതെ ഓടിപ്പോയത്. മറ്റ് ട്രെയിനുകള്‍ വരാതിരുന്നതിനാലാണ് അന്ന് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഷണ്ടിങ് സമയത്തെ ട്രെയിനിന്‍െറ വേഗത സംബന്ധിച്ചാണ് സംശയമുയരുന്നത്. സാധാരണയില്‍ കവിഞ്ഞ വേഗതയുണ്ടായാല്‍ മാത്രമാണ് ട്രെയിന്‍ ട്രാക്ക് കടന്നുപോകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. സാധാരണ ഈ ട്രാക്ക് അവസാനിക്കുന്നതിന്‍െറ 50 മീറ്റര്‍ അകലെവരെ മാത്രമേ എന്‍ജിന്‍ എത്തിക്കാറുള്ളൂ. അപ്പോഴേക്കും മറ്റ് ട്രാക്കിലേക്ക് മാറ്റുന്നതിനുള്ള സൗകര്യമൊരുങ്ങും. ഷണ്ടിങ് ട്രാക്കിന്‍െറ ഡെഡ് എന്‍ഡില്‍ വെളിച്ചക്കുറവുള്ളതുകാരണം അപകടം പറ്റിയതാകാമെന്നും സംശയമുയരുന്നുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ യഥാര്‍ഥകാരണം അറിവാകുകയുള്ളൂ. ലോക്കോ പൈലറ്റായി മികച്ച പരിചയസമ്പത്തുള്ളയാളാണ് ജയേഷെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഷണ്ടിങ്ങിനായി ഒരു ലോക്കോ പൈലറ്റിനെ പൂര്‍ണമായി നിയോഗിക്കുകയാണ് ചെയ്യുക. രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെയാണ് ഇയാളുടെ ഡ്യൂട്ടി. ജയേഷ് നിരവധിതവണ ഷണ്ടിങ് ഡ്യൂട്ടി ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.