സി.പി.ഐ ജനകീയ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്

കണ്ണൂര്‍: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്. കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ബുധനാഴ്ച ആരംഭിച്ച ജാഥ കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് വ്യാഴാഴ്ച കണ്ണൂരിലത്തെിയത്. ജില്ലയിലേക്ക് പ്രവേശിച്ച ജനകീയയാത്രക്ക് ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂരില്‍ സ്വീകരണം നല്‍കി. ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു കരിവെള്ളൂരില്‍ ജാഥയെ വരവേറ്റത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍, ജില്ല സെക്രട്ടറി അഡ്വ.പി. സന്തോഷ്കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.പി. സന്തോഷ്കുമാര്‍, സി.പി. മുരളി, എ. പ്രദീപന്‍, മുന്‍ ജില്ല സെക്രട്ടറി സി. രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചു. വിവിധ വര്‍ഗബഹുജനസംഘടനകളുടെ ജില്ല നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കരിവെള്ളൂരില്‍ സ്വീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പാര്‍ട്ടിയുടെയും യുവജന-വിദ്യാര്‍ഥി സംഘടനകളുടെയും പതാകകള്‍ സ്ഥാപിച്ച ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ തളിപ്പറമ്പിലെ ജാഥാ സ്വീകരണകേന്ദ്രത്തിലേക്ക് ജാഥയെ ആനയിച്ചു. ജാഥാ ക്യാപ്റ്റന് പുറമെ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം, ജാഥാ ഡയറക്ടര്‍ സത്യന്‍ മൊകേരി, ജാഥാംഗങ്ങളായ പി. പ്രസാദ്, അഡ്വ.കെ. രാജന്‍ എന്നിവര്‍ തളിപ്പറമ്പിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിച്ചു. വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. വി.വി. കണ്ണന്‍ സ്വാഗതം പറഞ്ഞു. ജാഥക്ക് വെള്ളിയാഴ്ച കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.