വീട്ടുമതില്‍ പൊളിച്ച സംഭവം: പഞ്ചായത്തംഗങ്ങള്‍ കുറ്റക്കാര്‍

കണ്ണൂര്‍: റോഡ് വീതി കൂട്ടാനെന്ന പേരില്‍ വയോധികന്‍െറ വീടിന്‍െറ മതില്‍ പൊളിച്ച പഞ്ചായത്തംഗങ്ങള്‍ കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ഇവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കമീഷന്‍ തീര്‍പ്പില്‍ നിരീക്ഷിച്ചു. പെരുമ്പടവ് കരിപ്പല്‍ ഗ്രേസ് കോട്ടേജില്‍ ജി.പി. മാത്യുവിന്‍െറ വീടിന്‍െറ മതില്‍ പൊളിച്ച കേസിലാണ് കമീഷന്‍െറ തീര്‍പ്പ്. മാത്യുവിന് ആകെയുള്ള 10 സെന്‍റ് സ്ഥലത്തിന്‍െറയും വീടിന്‍െറയും മതില്‍ പൊളിച്ചത് പഞ്ചായത്ത് തീരുമാനപ്രകാരമല്ളെന്ന് ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും കമീഷനെ അറിയിച്ചിരുന്നു. പഞ്ചായത്തംഗങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കമീഷന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി. മതില്‍ പൊളിക്കരുതെന്ന ഹൈകോടതി ഉത്തരവിന്‍െറ ലംഘനമായിരുന്നു ഇത്. മതില്‍ പൊളിച്ചത് പഞ്ചായത്ത് തീരുമാന പ്രകാരമല്ലാത്തതിനാല്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നല്‍കേണ്ടതില്ളെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കമീഷനെ അറിയിച്ചു. റോഡ് വീതി കൂട്ടുന്നതിനോ, പൊതു ആവശ്യത്തിനോ സ്വകാര്യ വസ്തു ഏറ്റെടുക്കണമെങ്കില്‍ ഉടമയുടെ രേഖാമൂലമായ സമ്മതമോ അല്ളെങ്കില്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം നടപടികള്‍ സ്വീകരിച്ച് നഷ്ടപരിഹാരം കൊടുത്തോ വേണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടിക്കാണിച്ചു. നിര്‍ബന്ധപൂര്‍വം കൈയേറുന്നത് കുറ്റകൃത്യമാണ്. ജി.പി. മാത്യുവിനും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. ജി.പി. മാത്യുവിന്‍െറ മകന്‍ ഫാ. ഫിലിപ് മാത്യുവാണ് കമീഷനില്‍ പരാതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.