പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാത നിര്‍മാണത്തിന് തുടക്കം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാത നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി. കഴിഞ്ഞ ആഗസ്റ്റ് 11ന് റെയില്‍വേ ഗേറ്റ് പൂര്‍ണമായും അടച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ അടിപ്പാത നിര്‍മിക്കാന്‍ ധാരണയായത്. റെയില്‍വേ പാലത്തിനടിയിലൂടെ തുരങ്കമുണ്ടാക്കി നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണമാണ് നടക്കുക. പ്രദേശം റെയില്‍വേ ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു. റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന തുരങ്കത്തിനായുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി. 2.25 മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയുമുള്ള തുരങ്കം നിര്‍മിച്ചാണ് യാത്രാ സൗകര്യമൊരുക്കുന്നത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. ബംഗളൂരുവില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചതിന് ശേഷം കോണ്‍ക്രീറ്റ് അടക്കമുള്ള പ്രവൃത്തികള്‍ തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗേറ്റ് അനിശ്ചിത കാലത്തേക്ക് അടക്കുന്നതിന് മുമ്പുതന്നെ ഇരുഭാഗത്തും താമസിക്കുന്നവരുടെ യാത്രാക്ളേശത്തിന് പരിഹാരം കാണണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഗേറ്റ് സ്ഥിരമായി അടച്ചിട്ടതിനു ശേഷം മറ്റ് യാത്രാസൗകര്യമൊരുക്കാത്തതിനാല്‍ നിരവധി കാല്‍നട യാത്രക്കാര്‍ ഇതിനകം തീവണ്ടി തട്ടി മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.