മുന്നറിയിപ്പില്ലാതെ കരാറുകാര്‍ റോഡ് അടച്ചു; നട്ടംതിരിഞ്ഞ് ജനം

തലശ്ശേരി: പാറാല്‍ ജങ്ഷനിലെ ടാറിങ്ങുമായി ബന്ധപ്പെട്ട് പാറാല്‍-മാക്കൂട്ടം റോഡ് കരാറുകാര്‍ മുന്നറിയിപ്പില്ലാതെ അടച്ചത് ജനത്തെ വട്ടംകറക്കി. ചൊക്ളി, പാറാല്‍, പെരിങ്ങത്തൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് തലശ്ശേരിയിലേക്ക് പാറാല്‍-മാടപ്പീടിക-ടെമ്പ്ള്‍ ഗേറ്റ് വഴിയാണ് സഞ്ചരിക്കേണ്ടത്. റോഡ് വീതികൂട്ടലും ഓവുചാല്‍ പണിയുമായി വര്‍ഷങ്ങളായി പൊടിതിന്നുന്ന ജനതക്ക് ഇത്തിരി ആശ്വാസമായത് ജനുവരി ആദ്യവാരം ടാറിങ് പ്രവൃത്തി ആരംഭിച്ചപ്പോഴാണ്. മാടപ്പീടിക-ടെമ്പ്ള്‍ഗേറ്റ് റോഡ് ടാറിങ് ജനുവരി ആറ് വരെ റോഡ് അടച്ചിട്ട് പ്രവൃത്തി നടത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ടാര്‍ ലഭ്യതക്കുറവ് രണ്ട് ദിവസം വൈകിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെറിയ ഭാഗമൊഴികെ പ്രവൃത്തി പൂര്‍ത്തിയാക്കാനായത്. ഈ ദിവസങ്ങളിലത്രയും വാഹനങ്ങള്‍ പാറാല്‍-മാക്കൂട്ടം വഴിയാണ് തലശ്ശേരിയിലത്തെിയിരുന്നത്. എന്നാല്‍, ശനിയാഴ്ച ഉച്ച മുതല്‍ ഒരു മുന്നറിയിപ്പുമില്ലാതെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്ന മാക്കൂട്ടം-പാറാല്‍ റോഡ് അടച്ചിടുകയായിരുന്നു. തലശ്ശേരിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ന്യൂമാഹി പൊലീസ് സ്റ്റേഷന് മുമ്പുള്ള ചെറിയ റോഡിലൂടെയാണ് വഴിതിരിച്ചുവിട്ടത്. ഈ റോഡില്‍ പ്രവേശിച്ചാല്‍ ഇടയില്‍പീടിക എത്തി പള്ളൂര്‍ വഴി വേണം ചൊക്ളിയിലത്തൊന്‍. ക്രമസമാധാന ചുമതലയുള്ള പൊലീസുകാര്‍ പോലും അറിയാതെയാണ് കരാറുകാരുടെ വക ജനങ്ങളെ ബുദ്ധിമുട്ടിക്കല്‍. പാറാല്‍ ജങ്ഷനില്‍ ടാറിങ് നടക്കുന്നതിനാലാണ് തിരിച്ചുവിട്ടത്. എന്നാല്‍, ഈ പ്രവൃത്തി തിരക്കില്ലാത്ത സമയങ്ങളില്‍ ചെയ്യാമെന്നിരിക്കെ കരുതിക്കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കാനിറങ്ങിയതില്‍ പ്രതിഷേധം ശക്തമാണ്. തങ്ങളുടെ നിര്‍ദേശപ്രകാരമല്ല തിരക്കുള്ള സമയത്ത് റോഡടച്ചിട്ട് പ്രവൃത്തി ചെയ്തതെന്ന് പൊതുമരാമത്ത് അധികൃതര്‍ വ്യക്തമാക്കി. രാത്രി സമയത്ത് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണം. എങ്കിലും തിരക്കില്ലാത്ത സമയത്ത് ചെയ്യാമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ ജനുവരി ആറ് വരെ വഴിതിരിച്ചുവിടുന്ന കാര്യം മാത്രമാണ് അധികൃതര്‍ അറിയിച്ചതെന്ന് ന്യൂമാഹി പൊലീസ് പറഞ്ഞു. വികസനം മുന്നില്‍കണ്ട് വര്‍ഷങ്ങള്‍ ക്ഷമിച്ച ജനതയെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് ശനിയാഴ്ച ഉച്ച മുതല്‍ വൈകീട്ട് വരെ പ്രദേശത്തുണ്ടായത്. ഇത് തുടര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.