കണ്ണൂര്‍: മലയോര ഹൈവേയുടെയും ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡിന്‍െറയും പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി.ജോസഫ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹില്‍ ഹൈവേ ഒന്നാം ഘട്ടമായി നന്ദാരപടവ് മുതല്‍ 35 കി.മീ, ചെറുപുഴ മുതല്‍ ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍ വരെ 50 കി.മീ പ്രവൃത്തിയാണ് ആരംഭിക്കുക. കേരള റോഡ് ഫണ്ട് ബോര്‍ഡും നബാര്‍ഡും സംയുക്തമായാണ് പ്രവൃത്തികള്‍ നടത്തുക. ഇതിന് ഭരണാനുമതി ഉടന്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ വിശദമായ എസ്റ്റിമേറ്റ് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ചെറുപുഴ മുതല്‍ ചിറ്റാരിക്കാല്‍ വരെ മൂന്നര കിലോമീറ്റര്‍ ഭാഗം കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സാമ്പത്തികമായ പ്രാധാന്യമുള്ള റോഡുകളുടെ വിഭാഗത്തില്‍ ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ് ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്‍റിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ സി.ആര്‍.എഫില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അടുത്തയാഴ്ച ഡല്‍ഹിക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.