കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ശാദുലിപ്പള്ളി ഡിവിഷനില്‍ ഭ്രാന്തന്‍ നായ്ക്കളുടെ വിളയാട്ടം. ഏഴു കുട്ടികളുള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു. അത്താഴക്കുന്ന്, പുല്ലൂപ്പി, കല്ലുകെട്ടിച്ചിറ, ശാദുലിപ്പള്ളി എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ അത്താഴക്കുന്നിലെ ഫരീദ (21), ബത്തുക്കാ കൂലോത്ത് ഹൗസില്‍ സന്‍ഫി (ഒമ്പത്), വി.പി. ഫിദ (നാല്), എന്‍. സിയ(ഏഴ്), പുതിയ പുരയില്‍ ഷിയാസ് (10), കല്ലുകെട്ടിച്ചിറയിലെ കളപ്പുര ഹൗസില്‍ സാന്ദ്ര (ഒമ്പത്), മാവിലക്കണ്ടി നസീമ (42), ഗൗരി (50), വി.പി ഹൗസില്‍ റാഷിദ (27), മകള്‍ വി.പി. ഷഫ്ന (ഏഴ്), തമിഴ്നാട് സ്വദേശികളായ സുരേഷ് (27), പെരിയസാമി (29) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നായ്ക്കള്‍ കൂട്ടമായാണ് എത്തിയതെന്ന് കടിയേറ്റവര്‍ പറഞ്ഞു. വീടിനു മുന്നില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് കടിയേറ്റത്. മകള്‍ ഷഫ്നയെ നായ്ക്കള്‍ കടിക്കുന്നതുകണ്ട് രക്ഷപ്പെടുത്തുന്നതിനിടയിലാണ് വി.പി. റാഷിദക്ക് കടിയേറ്റത്. നാട്ടുകാര്‍ വടിയും മറ്റ് ആയുധങ്ങളുമായി സംഘടിച്ചാണ് നായ്ക്കളെ തുരത്തിയത്. ഒരു നായയെ കല്ലുകെട്ടിച്ചിറയില്‍ നാട്ടുകാര്‍ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസം കക്കാട് സ്പിന്നിങ് മില്ലിനു സമീപത്ത് 14 പേരെ നായ്ക്കള്‍ കടിച്ചിരുന്നു. കടിയേറ്റവരെ മേയര്‍ ഇ.പി ലത, കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഭാസ്കരന്‍, ടി.കെ. അഷ്റഫ് എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.