സമാന്തര മൊയ്തുപാലത്തില്‍ ഭാരവാഹനങ്ങളും സഞ്ചരിച്ചു തുടങ്ങി

തലശ്ശേരി: പൊലീസിനും ഭാരവാഹനങ്ങള്‍ ഇതുവരെ സഞ്ചരിച്ചിരുന്ന പ്രദേശത്തെ നാട്ടുകാര്‍ക്കും ആശ്വാസമേകി ഉദ്ഘാടനം കാത്തിരിക്കുന്ന സമാന്തര മൊയ്തുപാലത്തിലൂടെ ഭാരവാഹനങ്ങളും സഞ്ചരിച്ചുതുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ 28 മുതല്‍ ഒരു വശത്തുകൂടെ ചെറുവാഹനങ്ങള്‍ ഗതാഗതം ആരംഭിച്ചിരുന്നു. എന്നാല്‍, ഭാരവാഹനങ്ങള്‍ കണ്ണൂര്‍ ഭാഗത്തേക്ക് മീത്തലെ പീടിക-മമ്മാക്കുന്ന്-കാടാച്ചിറ-ചാല വഴിയും തലശ്ശേരി ഭാഗത്തേക്ക് ചാല-മൂന്നുപെരിയ-പിണറായി-കൊടുവള്ളി വഴിയുമാണ് സഞ്ചരിച്ചിരുന്നത്. വഴി തിരിച്ചുവിടാന്‍ സദാസമയവും പൊലീസും രംഗത്തുണ്ടായിരുന്നു. അതിനിടയിലും പൊലീസിന്‍െറ കണ്ണുവെട്ടിച്ച് വന്ന ഭാരവാഹനങ്ങള്‍ മൊയ്തുപാലത്തിന്‍െറ ക്രോസ് ബീം തകര്‍ത്ത സംഭവങ്ങളുമുണ്ടായി. നിരോധം മാറ്റിയതോടെ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ സഞ്ചരിച്ചിരുന്ന പ്രദേശത്തുള്ളവരും ആശ്വാസത്തിലാണ്. ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര ഭീതിദമായിരുന്നു. പാലത്തിന്‍െറ ബലക്ഷയം കാരണം ഭാരവാഹനങ്ങള്‍ക്ക് 1995 മുതല്‍ ഭാഗികമായി ആരംഭിച്ച നിയന്ത്രണം കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണമായി നടപ്പാക്കുകയായിരുന്നു. ഈ നിരോധമാണ് പുതുവര്‍ഷത്തോടെ നീങ്ങിയത്. ടാറിങ് ഉള്‍പ്പെടെ സമാന്തര മൊയ്തുപാലം പ്രവൃത്തി ഡിസംബര്‍ 24ന് പൂര്‍ത്തിയായിരുന്നു. ഇരുഭാഗത്തുമായി ഒരുകിലോമീറ്ററാണ് അപ്രോച് റോഡ്. അപ്രോച് റോഡുകളുടെ വശങ്ങള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജനുവരി 16ന് ഉദ്ഘാടനം ലക്ഷ്യമാക്കി നടപടികളുമായാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കുന്ന മുറക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പാലം ഉദ്ഘാടനത്തിന് തീയതി തീരുമാനിക്കും. 2012 ഒക്ടോബറിലാണ് സമാന്തര മൊയ്തുപാലത്തിന്‍െറ പ്രവൃത്തി ആരംഭിച്ചത്. ധര്‍മടം ഭാഗത്തെ അനുബന്ധ റോഡിന് പാര്‍ശ്വഭിത്തി നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണിന് ഉറപ്പ് കുറവാണെന്ന് കണ്ടത്തെിയതോടെ മതിപ്പ് ചെലവ് തന്നെ പുതുക്കേണ്ടി വന്നു. 24.6 കോടിയെന്ന പുതുക്കിയ മതിപ്പ് ചെലവ് 2015 മാര്‍ച്ചിലാണ് അംഗീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.