മട്ടന്നൂര്‍: ഫെബ്രുവരി 29ന് പരീക്ഷണപ്പറക്കലിന് വേദിയാവുന്ന മൂര്‍ഖന്‍പറമ്പില്‍ ‘പരീക്ഷണ’ വെപ്രാളം. വിമാനത്താവള നിര്‍മാണ പ്രവൃത്തി എങ്ങുമത്തൊതെ പരീക്ഷണപ്പറക്കലിന് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും പദ്ധതി യാഥാര്‍ഥ്യമാവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍, ഇത്രയേറെ പ്രശ്നങ്ങള്‍ക്കിടയിലും ദ്രുതഗതിയില്‍ റണ്‍വേയുടെ പണി മുന്നേറുകയും ഏറെ കടമ്പകള്‍ പിന്നിടുകയും ചെയ്തതിന്‍െറ നേട്ടം സംസ്ഥാന സര്‍ക്കാറിനുണ്ട്. പരീക്ഷണപ്പറക്കല്‍ നടക്കുന്നതോടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗകര്യം ഇനിയും ഇവിടെ യാഥാര്‍ഥ്യമായില്ളെന്ന് പദ്ധതി മേഖലയില്‍ എത്തുന്നവര്‍ക്ക് ബോധ്യമാവും. പ്രഖ്യാപിക്കപ്പെട്ട വിവിധ റോഡുകളുടെ വികസനം നടപ്പായില്ല. പരീക്ഷണ പറക്കല്‍ നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി ആരോപിച്ചിട്ടുണ്ട്. അതിവേഗത്തില്‍ പരീക്ഷണ വിമാനമിറക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്നാണ് ആരോപണം. അഴിമതിയാരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്, പരീക്ഷണ വിമാനമിറക്കല്‍ ദിവസം കാരയില്‍ ഒന്നാംഗേറ്റിന് സമീപം ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 3050 മീറ്റര്‍ റണ്‍വേയില്‍ 2400 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ 1500 മീറ്റര്‍ റണ്‍വേയിലാണ് പരീക്ഷണ വിമാനമിറങ്ങുക. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ വിമാനത്താവളം പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് വിശ്വാസം. എല്ലാവിധ അംഗീകാരങ്ങളും നേടി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും. ഇതുവരെ റണ്‍വേയുടെ 80 ശതമാനവും ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍െറ 50 ശതമാനവുമാണ് പൂര്‍ത്തിയായത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് ഇനിയും നവീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.