ഇരുമ്പ് പൈപ്പ് കൊണ്ടുള്ള റെയില്‍വേ കവാടത്തിന് പൊടിച്ചത് 12 ലക്ഷം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്‍െറ കമാനം നിര്‍മിക്കാന്‍ പൊടിച്ചത് 12 ലക്ഷം രൂപ. ഭൂരിഭാഗവും ഇരുമ്പു പൈപ്പും ഇരുമ്പ് ആംഗ്ളറും എ.സി.പി ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച കവാടത്തിനാണ് ലക്ഷങ്ങള്‍ ചെലവഴിച്ചത്. കിഴക്കു ഭാഗത്തെ കവാടത്തിലെ കമാനത്തില്‍ പന്ത്രണ്ടു ലക്ഷം രൂപ ചെലവഴിച്ചതിന്‍െറ ഫലകവും സ്ഥാപിച്ചിട്ടുണ്ട്. പന്ത്രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ഒരു വീടുപോലും പൂര്‍ണമായി നിര്‍മിക്കാമെന്നിരിക്കേയാണ് കമാനം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന സംശയം ജനിപ്പിക്കുന്നത്. കവാടം പൂര്‍ണമായും കോണ്‍ക്രീറ്റില്‍ നിര്‍മിച്ചാലും ഇത്ര വലിയ തുക ചെലവാകില്ളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 13 ലക്ഷം രൂപയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിതികേന്ദ്രമാണ് കവാടം നിര്‍മിച്ചത്. നാലടി ഉയരത്തില്‍ ഫൗണ്ടേഷന്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത്, ശേഷിക്കുന്ന ഭാഗം ഇരുമ്പ് പൈപ്പും എ.സി.പി ഷീറ്റും ഉപയോഗിച്ചാണ് കമാനം നിര്‍മിച്ചത്. കഴിഞ്ഞദിവസം ജില്ലയിലത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കമാനം ഉദ്ഘാടനം ചെയ്തത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 2013-2014 വര്‍ഷത്തില്‍ അബ്ദുല്ലക്കുട്ടി എം.എല്‍.എ യുടെ ഫണ്ടില്‍നിന്നു തന്നെയാണ് കിഴക്കുവശത്തൂടെയുള്ള റോഡും ഫുട്പാത്തും മതിലും നിര്‍മിച്ചത്. അന്ന് 90 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ റോഡിന് കവാടം നിര്‍മിക്കുകയെന്നത് പ്രധാന ആവശ്യമായിരുന്നു. ജനുവരി പകുതിയോടെ ആരംഭിച്ച കവാടത്തിന്‍െറ നിര്‍മാണപ്രവൃത്തി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.