ചിറ്റാരിപ്പറമ്പിലെ സ്ത്രീശക്തിയില്‍ ഒരുങ്ങുന്നത് 15 കിണറുകള്‍

കൂത്തുപറമ്പ്: നാട് മുഴുവന്‍ ദാഹജലത്തിനായി വലയുമ്പോള്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ സ്ത്രീ കൂട്ടായ്മ. ഏറെ ജാഗ്രതയോടെയും കഠിനാധ്വാനത്തോടെയും ചെയ്യേണ്ട കിണര്‍ നിര്‍മാണമാണ് സ്ത്രീകള്‍ ചേര്‍ന്ന് ഏറ്റെടുത്തത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15ഓളം കിണറുകളാണ് പഞ്ചായത്തില്‍ നിര്‍മിക്കുന്നത്. മൂന്നെണ്ണത്തില്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. 20 മീറ്റര്‍ വരെ താഴ്ചയുള്ള കിണറുകളാണ് രൂപം കൊള്ളുന്നത്. ആഴത്തിലിറങ്ങി കുഴിക്കുന്നതും മണ്ണ് കരക്കത്തെിക്കുന്നതുമെല്ലാം സ്ത്രീകള്‍ തന്നെയാണ്. മൃദുവായ ഭാഗത്ത് ചെങ്കല്ല് ഉപയോഗിച്ച് ബലപ്പെടുത്തേണ്ടിവരുമ്പോള്‍ മാത്രമാണ് വിദഗ്ധ തൊഴിലാളികളുടെ സഹായം തേടുന്നത്. പഞ്ചായത്ത് തലത്തിലുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടത്തെുന്നത്. വന്‍ ചെലവ് വരുന്ന കിണര്‍ നിര്‍മാണം സൗജന്യമായി ചെയ്തുകൊടുക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഞ്ചായത്തില്‍ ആകെയുള്ള 45ഓളം എന്‍.ആര്‍.ഇ.ജി ഗ്രൂപ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഗ്രൂപ്പുകളാണ് കിണര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് പി. ശോഭ, വൈസ്പ്രസിഡന്‍റ് പി. പത്മനാഭന്‍, മെംബര്‍മാരായ അജിതാ രവീന്ദ്രന്‍, എന്‍. വിജയന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഫാത്തിമത്ത് ഷെരീഫയാണ് തൊഴിലാളികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങള്‍ നല്‍കുന്നത്. കിണര്‍ നിര്‍മാണത്തോടൊപ്പം പാര്‍ശ്വഭിത്തികള്‍ കെട്ടി റോഡ് സംരക്ഷണം, തരിശുനിലങ്ങള്‍ കണ്ടെതി കൃഷിക്കനുയോജ്യമാക്കുന്ന കാര്‍ഷിക വ്യാപന പദ്ധതി എന്നിവയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തുവരുന്നുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ ജനനന്മക്കായി ഉപയോഗപ്പെടുത്തുകയാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.