പാപ്പിനിശ്ശേരി മേല്‍പാലം അടിപ്പാത നിര്‍മാണം: മനുഷ്യവകാശ കമീഷന്‍ നിര്‍ദേശം നടപ്പായില്ല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാത നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നതൊഴിവാക്കാന്‍ വേണ്ടി സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അടിയന്തര യോഗം വിളിച്ചു കൂട്ടാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പിന്നിടുന്നു. ജനുവരി ഏഴിനാണ് ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ഉത്തരവിട്ടത്. അതിനുശേഷം അടിപ്പാത നിര്‍മാണം തുടങ്ങുന്നതിന്‍െറ ഭാഗമായി ടെലിഫോണ്‍ കേബിള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, സമീപത്തെ മേല്‍പാലം തൂണിന്‍െറ നിര്‍മാണം പൂര്‍ത്തിയാവാതെ അടിപ്പാത തുടങ്ങാനാവില്ളെന്ന നിലപാടിലാണ് റെയില്‍വേ. മാസങ്ങളായി യാത്രാ ദുരിതത്തിലായ ജനങ്ങളില്‍ ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. 2014 മേയ് അഞ്ചിന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അന്നത്തെ എം.പി കെ.സുധാകരന്‍െറയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും മറ്റും സാന്നിധ്യത്തിലാണ് റെയില്‍വേ ഗേറ്റ് അടച്ചിടും മുമ്പ് അടിപ്പാത നിര്‍മിക്കണമെന്ന് തീരുമാനിച്ചിരുന്നത്. ഇതിന് വിരുദ്ധമായാണ് 2015 ആഗസ്റ്റ് 11ന് റെയില്‍വേ ഗേറ്റ് അടക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ജനങ്ങളുടെ യാത്രാദുരിതത്തെക്കുറിച്ച് ‘മാധ്യമം’ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഈ പരമ്പര അടക്കം ചെയ്ത് ദുരിതബാധിതനായ സമീപത്തെ താമസക്കാരന്‍ കെ.പി.കാതര്‍കുട്ടി റെയില്‍വേ നിര്‍മാണ വിഭാഗം അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറെ കക്ഷിചേര്‍ത്താണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. ജനുവരിയില്‍ അടിപ്പാതക്കായി സ്ഥലം അളന്നുതിട്ടപ്പെടുത്തിയതല്ലാതെ നിര്‍മാണം തുടങ്ങിയില്ല. നിര്‍മാണം തുടങ്ങിയെന്ന വ്യാജ പ്രചാരണം ഒരു വിഭാഗം നടത്തിയതാണ് മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശമനുസരിച്ച് കലക്ടര്‍ യോഗം വിളിക്കുന്നത് നീണ്ടതെന്നാണ് പറയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.