കുട്ടികളോടൊപ്പം ‘അബ്ദുല്‍ കലാം’ തലശ്ശേരിയിലത്തെി

തലശ്ശേരി: ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികളോടൊപ്പം നടന്ന് മുന്‍ രാഷ്ട്രപതി ‘ഡോ. എ.പി.ജെ. അബ്ദുല്‍കലാം’ തലശ്ശേരിയുടെ മണ്ണിലത്തെി. തലശ്ശേരി ട്രാഫിക് സ്റ്റേഷന് മുന്നിലെ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കുന്നതിന് തലശ്ശേരി ചേംബര്‍ ഓഫ് കോമേഴ്സ് നിര്‍മിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പൂര്‍ണകായ പ്രതിമയാണ് ശില്‍പി ഉണ്ണി കാനായിയുടെ നേതൃത്വത്തില്‍ പ്രതിമാ പ്രയാണമായി തലശ്ശേരിയിലത്തെിയത്. ആദ്യം കളിമണ്ണില്‍ നിര്‍മിച്ച 11 അടി ഉയരമുള്ള ശില്‍പം പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ മോള്‍ഡ് ചെയ്തശേഷമാണ് ഗ്ളാസ് ഫൈബറിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ നിര്‍മിച്ച അബ്ദുല്‍ കലാമിന്‍െറ ശില്‍പങ്ങളില്‍ ഏറ്റവും വലുതാണ് തലശ്ശേരിയില്‍ സ്ഥാപിച്ചതെന്ന് ഉണ്ണി കാനായി പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ ഫ്ളാഗ് ഓഫ് ചെയ്ത പ്രതിമാ പ്രയാണം തലശ്ശേരി ട്രാഫിക് സ്റ്റേഷന് മുന്നില്‍ പൂര്‍ത്തിയാക്കി. വിവിധ സ്കൂളുകളിലും നഗരകേന്ദ്രങ്ങളിലും ഊഷ്മള സ്വീകരണമേറ്റുവാങ്ങിയായിരുന്നു പ്രയാണം. ഡിവൈ.എസ്.പി ഷാജുപോള്‍, സി.ഐ വി.കെ. വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും തലശ്ശേരി ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍, വ്യാപാരികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുനിന്ന് പ്രതിമാ പ്രയാണത്തെ സ്വീകരിച്ചു. ട്രാഫിക് സ്റ്റേഷന് സമീപത്തുവെച്ച് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം പ്രതിമ ഏറ്റുവാങ്ങി. ശില്‍പി ഉണ്ണി കാനായിയെയും സംഘത്തെയും ബൊക്കെ നല്‍കി സ്വീകരിച്ചു. പിന്നീട് ശില്‍പിയും സംഘവും ഐലന്‍ഡില്‍ പ്രതിമ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ സമയമനുസരിച്ച് അനാച്ഛാദനം നിര്‍വഹിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തിരുവനന്തപുരം കോര്‍പറേഷനുവേണ്ടി ചെയ്ത എ.കെ.ജി ശില്‍പം, തൃശൂര്‍ കോര്‍പറേഷനുവേണ്ടി ചെയ്ത കെ. കരുണാകരന്‍ ശില്‍പം, എഴുത്തച്ഛന്‍, വൈക്കം മുഹമ്മദ് ബഷീര്‍, പത്തോളം ഗാന്ധിശില്‍പങ്ങള്‍ എന്നിവ ഇതിനകം നിര്‍മിച്ച ഉണ്ണി 12 വര്‍ഷമായി ശില്‍പനിര്‍മാണ രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.