നോട്ട് പ്രതിസന്ധി: ക്രിസ്മസ്–പുതുവത്സര മേളകളും നഷ്ടത്തിലേക്ക്

കണ്ണൂര്‍: നോട്ട് പ്രതിസന്ധിനിമിത്തം ഉണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ ക്രിസ്മസ്-പുതുവര്‍ഷ മേളകളെയും നഷ്ടത്തിലാക്കുന്നു. കണ്ണൂര്‍ ജില്ല വ്യവസായകേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ക്രിസ്മസ്-പുതുവര്‍ഷ കൈത്തറി വസ്ത്രപ്രദര്‍ശന വിപണനമേളകളില്‍ ജനത്തിന് തിരിഞ്ഞുനോക്കാനാവാത്ത സ്ഥിതിയാണ്. മേളയിലത്തെുന്ന അപൂര്‍വം ചിലരാകട്ടെ രണ്ടായിരത്തിന്‍െറ നോട്ടുകളുമായത്തെുന്നതും വിപണിയെ സാരമായി ബാധിക്കുന്നതായി കൈത്തറിസംഘങ്ങളുടെ നടത്തിപ്പുകാര്‍ അറിയിച്ചു. അഞ്ഞൂറില്‍ താഴെ രൂപയുടെ മാത്രം സാധനങ്ങള്‍ വാങ്ങുന്നവര്‍ 2000 രൂപ തരുന്നതോടെ തിരിച്ചുകൊടുക്കാന്‍ ചില്ലറയില്ലാത്ത അവസ്ഥയാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. ഇതോടെ മേള ആരംഭിച്ച് മൂന്നു ദിവസം പിന്നിട്ടിട്ടും 44 സ്റ്റാളുകളില്‍ ഒന്നില്‍പോലും ലക്ഷം രൂപയുടെ കച്ചവടം തികഞ്ഞിട്ടില്ല. കാല്‍ ലക്ഷത്തോളം രൂപയുടെ നൂറിന്‍െറ നോട്ടുകള്‍ പല സംഘങ്ങളും കൈവശം കരുതിയിരുന്നെങ്കിലും ഇതൊന്നും മതിയാകാത്ത സ്ഥിതിയാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ ആദ്യദിവസംതന്നെ ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നിരുന്നതായും ഇക്കുറി നഷ്ടംതന്നെയാണ് മുന്നില്‍ കാണുന്നതെന്നും ഇവര്‍ പറഞ്ഞു. കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ് വകുപ്പ്, ജില്ല വ്യവസായകേന്ദ്രം, ഹാന്‍ഡ്ലൂം ഡെവലപ്മെന്‍റ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കൈത്തറി വസ്ത്ര പ്രദര്‍ശനമേള മുന്‍വര്‍ഷങ്ങളില്‍ പൊലീസ് മൈതാനിക്ക് സമീപമാണ് നടത്തിയിരുന്നത്. ഇക്കുറി ടൗണ്‍ സ്ക്വയറിലേക്ക് മാറ്റിയതും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ കുറവ് വരുത്തുന്നതായും സംഘങ്ങള്‍ അറിയിച്ചു. ഇവിടെ വാഹനപാര്‍ക്കിങ്ങിനുള്ള സൗകര്യമില്ലാത്തതും കച്ചവടത്തിന് തിരിച്ചടിയാണ്. ജില്ലയിലെ 26 സംഘങ്ങളും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍നിന്നുള്ള 13 സംഘങ്ങളും ഹാന്‍വീവ് അധികൃതരുടേതുമായി 44 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇവയില്‍ കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിക്ക് മാത്രമാണ് പണം കൈപ്പറ്റുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ഗമായ സൈ്വപിങ് മെഷീന്‍ ഉള്ളത്. സൈ്വപിങ് മെഷീന്‍ ഉണ്ടായിട്ടും മുന്‍ വര്‍ഷങ്ങളിലേതുപോലെയുള്ള കച്ചവടം ഇനിയും ഉണ്ടായിട്ടില്ളെന്ന് കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.