കണ്ണൂര്‍: ജില്ലയിലെ കൈപ്പാട്-പൊക്കാളി നിലങ്ങളില്‍ കൃഷിവ്യാപിപ്പിക്കുന്നതിന് ജില്ല പഞ്ചായത്തുമായി സഹകരിച്ച് വര്‍ക്കിങ് ഗ്രൂപ് ഉണ്ടാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ. മാപ്പിളബേ ഫിഷറീസ് കോംപ്ളക്സില്‍ മത്സ്യസമൃദ്ധി-ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവിതരണവും മത്സ്യകൃഷി പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൊക്കാളി പാടങ്ങളില്‍ നെല്‍കൃഷി നടത്തുന്നവര്‍ക്ക് മാത്രമേ മത്സ്യകൃഷിക്ക് സ്ഥലം അനുവദിക്കൂ. പൂര്‍ണമായും മത്സ്യകൃഷി എന്ന രീതിയിലല്ല അധികലാഭം എന്ന രീതിയിലാണ് പാടങ്ങളില്‍ മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കുന്നത്. വെറും ജോലിയായി കാണാതെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഫലപ്രദമായിത്തീരാന്‍ ഉദ്യോഗസ്ഥര്‍ അധികസമയം നീക്കിവെക്കണമെന്നും മന്ത്രി പറഞ്ഞു. മാപ്പിള ബേ ഫിഷിങ് ഹാര്‍ബര്‍ സന്ദര്‍ശിച്ച മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. തീരപ്രദേശങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ നടത്തുമ്പോള്‍ സാങ്കേതിക വിദ്യക്കൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവ സമ്പത്ത് കൂടി പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കരിമീന്‍കൂട് കൃഷി, ഞണ്ട് കൃഷി തുടങ്ങി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവും മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്മാരായ വെള്ളോറ രാജന്‍, അഡ്വ. ടി.ഒ. മോഹനന്‍, ഫിഷറീസ് ജോ. ഡയറക്ടര്‍ കെ.കെ. സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ. അജിത, യു.എസ്. സജീവന്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, മത്സ്യഫെഡ് ജില്ല മാനേജര്‍ പി.വി. ധനലക്ഷ്മി, മത്സ്യകര്‍ഷക പ്രതിനിധി ടി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.