കണ്ണൂര്‍: സര്‍ക്കാറിന്‍െറ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസിനും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മാര്‍ച്ച് പൊലീസ് ഡി.ഡി.ഇ ഓഫിസ് കവാടത്തിനടുത്ത്് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡ് തകര്‍ത്ത് ഓഫിസ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് ലാത്തിവീശുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്, ജോയന്‍റ് സെക്രട്ടറി ശുഹൈബ് കൊതേരി, ഹിജാസ് ആറളം എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ ടൗണ്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജനാര്‍ദനനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. നേതാക്കളത്തെി പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷം മാര്‍ച്ച് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം ഉദ്ഘാടനം ചെയ്തു. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന്‍െറ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, അധ്യാപക ക്ഷാമം പരിഹരിക്കുക, വിദ്യാഭ്യാസ മന്ത്രിയുടെ വികലമായ വിദ്യാഭ്യാസ നയം തിരുത്തുക, സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. ജില്ലാ പ്രസിഡന്‍റ് ശാക്കിര്‍ ആഡൂര്‍ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി.കെ. നജാഫ്, സജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍, ശുഹൈബ് കൊതേരി, ജാസിര്‍ തരുവണ, മുഹമ്മദ് കുഞ്ഞി കുപ്പം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.