പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എക്സ്റേ ടെക്നീഷ്യനെ നിയമിക്കാന്‍ ധാരണ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നീഷ്യനെ നിയമിക്കാന്‍ ധാരണയായി. ആശുപത്രിയിലെ എക്സ്റേ യന്ത്രം നീക്കം ചെയ്യാന്‍ ശ്രമം നടക്കുന്നതും ടെക്നീഷ്യനെ നിയമിക്കാന്‍ നടപടിയില്ലാത്തതും ‘മാധ്യമം’ വാര്‍ത്ത നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പുതിയ ടെക്നീഷ്യനെ നിയമിക്കാനാവശ്യമായ അപേക്ഷ ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടു. ഒരു വര്‍ഷം കഴിഞ്ഞിട്ടും എക്സ്റേ ടെക്നീഷ്യനെ നിയമിക്കാന്‍ നടപടിയാവാത്തതിനെ തുടര്‍ന്നാണ് യന്ത്രം ഇവിടെ നിന്ന് മാറ്റാന്‍ ആലോചന നടന്നത്. ആരോഗ്യ കേന്ദ്രത്തിലെ എക്സ്റേ ടെക്നീഷ്യന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു ടെക്നീഷ്യനെ നിയമിക്കാന്‍ നാളിതുവരെ നടപടിയായില്ല. അടച്ചുപൂട്ടിയ മുറിയില്‍ സൂക്ഷിച്ച എക്സ്റേ യന്ത്രം തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിന് ജീവനക്കാര്‍ ഇല്ലാത്തപക്ഷം വിവരം മെഡിക്കല്‍ ഓഫിസറെ ധരിപ്പിച്ചാല്‍ ജീവനക്കാരുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് യന്ത്രം മാറ്റുകയാണ് ചെയ്തുവരുന്നത്. പാപ്പിനിശ്ശേരിയിലെ യന്ത്രവും മാറ്റാന്‍ ശ്രമം നടക്കുകയായിരുന്നു. എക്സ്റേ യന്ത്രം മാറ്റുന്ന നടപടി ഒഴിവായതോടൊപ്പം പുതിയ ടെക്നീഷ്യനെ നിയമിച്ചുകഴിഞ്ഞാല്‍ ഇവിടെയത്തെുന്ന രോഗികള്‍ക്ക് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാവുക. ഇതിനു മുമ്പും, ആശുപത്രിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന ഓപറേഷന്‍ തിയറ്റര്‍ ഉപയോഗിക്കാതെ അടച്ചുപൂട്ടിയതിനാല്‍ മിക്ക സാമഗ്രികളും മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും ഇവ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നശിക്കുന്ന അവസ്ഥയാണ്. ഇതിനു മാറ്റം വേണമെന്ന് ആശുപത്രി ജീവനക്കാരുടെയും വികസനസമിതിയുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആഗ്രഹമാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. എക്സ്റേ ടെക്നീഷ്യന്‍ വരുന്നതോടെ ഈ ആവശ്യത്തിന് പാപ്പിനിശ്ശേരി, കല്യാശ്ശേരി, ആന്തൂര്‍, നാറാത്ത്, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ പഞ്ചായത്തുകളിലെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന രോഗികളുടെ പരാതിക്ക് ശാശ്വത പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.