കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്റര്‍ നിര്‍മാണം സെപ്റ്റംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലല്‍വാനി പറഞ്ഞു. നവംബറില്‍ റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിവിധ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനാവും. സ്റ്റേഷന്‍െറ പ്രധാന കവാടത്തില്‍ എന്‍ജിനീയറിങ് സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. എന്‍ജിനീയറിങ് സെക്ഷനുകള്‍ക്കായി പുതിയ സൗകര്യം ഏര്‍പ്പെടുത്തും. കിഴക്കുവശത്തെ കവാടത്തിന് സമീപത്ത് 1500 ചതുരശ്ര മീറ്ററില്‍കൂടി പാര്‍ക്കിങ് വിപുലപ്പെടുത്തും. സ്റ്റേഷനില്‍ പുരോഗമിക്കുന്ന സബ്വേ, ലിഫ്റ്റ് എന്നിവയുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് 4.10ഓടെയാണ് നരേഷ് ലല്‍വാനിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ സ്റ്റേഷനിലെ ത്തിയത്. സീനിയര്‍ ഡിവിഷനല്‍ ടെലികോം എന്‍ജിനീയര്‍ എന്‍. രാമചന്ദ്രന്‍, സീനിയര്‍ ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഡി. വേണുഗോപാല്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ ശെല്‍വിന്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ കെ.പി. ദാമോദരന്‍, സീനിയര്‍ ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍ ടി.ടി. ജോണ്‍ എന്നിവരാണ് ഒപ്പമുണ്ടായത്. സ്റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, സ്റ്റേഷന്‍ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജര്‍ പി.വി. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി.ആര്‍.എമ്മിനെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.