പിണറായി നടപ്പാക്കുന്നത് വര്‍ഗ ഫാഷിസം –കെ. സുധാകരന്‍

കണ്ണൂര്‍: നരേന്ദ്രമോദിയുടെ വര്‍ഗീയ ഫാഷിസം രാജ്യത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നേതൃത്വത്തില്‍ വര്‍ഗ ഫാഷിസമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് കെ. സുധാകരന്‍. ക്വിറ്റിന്ത്യാ ദിനാചരണത്തിന്‍െറ ഭാഗമായി ക്വിറ്റ് വര്‍ഗീയത, ക്വിറ്റ് ഭീകരത എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്‍െറ വര്‍ഗീയ അജണ്ടയാണ് മോദി നടപ്പാക്കുന്നത്. ദലിത് വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പശു ഇറച്ചിയുടെയും തോലിന്‍േറയുമൊക്കെ പേരില്‍ വേട്ടയാടുന്നു. പല സംസ്ഥാനങ്ങളിലും കലാപങ്ങള്‍ നടക്കുന്നു. വഴിയോര കച്ചവടക്കാരന്‍െറ മോഹിപ്പിക്കുന്ന വായ്ത്താരിയല്ലാതെ ഒരു ഗുണവും മോദിക്കില്ല. ഇന്ത്യ ഭരിക്കുന്ന പ്രവാസി പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരിക്കുകയാണ്. കേരളത്തിലാകട്ടെ പിണറായി വിജയന്‍െറ ഏകാധിപത്യ ഭരണമാണ്. എല്ലാം സുതാര്യമാക്കിയ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയില്‍നിന്ന് എല്ലാം മറച്ചുവെക്കുന്ന, മന്ത്രിസഭായോഗങ്ങളിലെ തീരുമാനങ്ങള്‍ പോലും വെളിപ്പെടുത്താത്ത മുഖ്യമന്ത്രിയായ പിണറായി വിജയനിലേക്കുള്ള ദൂരം വലുതാണ്. പയ്യന്നൂരില്‍ രണ്ടു കൊലപാതകം നടന്നപ്പോള്‍ ഒന്നിന്‍െറ പ്രതികാരമാണ് രണ്ടാമത്തേതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല. പാടത്തു പണിയെടുത്താന്‍ വരമ്പത്തു കൂലി കിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. പരസ്യമായി കലാപത്തിനുള്ള ആഹ്വാനമാണ് രണ്ടു പേരും നടത്തിയത്. യോഗത്തില്‍ പി.എ. ഹരി അധ്യക്ഷത വഹിച്ചു. റിജില്‍ മാക്കുറ്റി, ഒ. നാരായണന്‍, കെ. ബിനോജ്, രാജീവന്‍ എളയാവൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.