മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പില്‍ യാത്രാവിമാനമിറങ്ങാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ പ്രഖ്യാപിതറോഡുകളുടെ നിര്‍മാണം എങ്ങുമത്തെിയില്ല. പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള പൊട്ടിപ്പൊളിഞ്ഞ വിവിധ റോഡുകളുടെ ശോച്യാവസ്ഥക്കും പരിഹാരമായില്ല. കണ്ണൂരില്‍നിന്ന് ചാലോട് വഴിയും അഞ്ചരക്കണ്ടി വഴിയുമുള്ളതും തലശ്ശേരിയില്‍നിന്നും ഇരിട്ടിയില്‍നിന്നുള്ളതുമായ നാലു റോഡുകളാണ് മട്ടന്നൂരിലേക്ക് പ്രധാനമായുള്ളത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിലവിലെ സുപ്രധാനപാതകളും ഇതുതന്നെ. ഇവ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമാണ്. ഇതിനുപുറമേ മട്ടന്നൂരിലേക്ക് ഇരിക്കൂറില്‍നിന്നുള്ള റോഡും മറ്റു നിരവധി ഉപ റോഡുകളുമുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ എത്തിച്ചേരുന്ന മട്ടന്നൂര്‍ മേഖല, വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വാഹന ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും. തലശ്ശേരി-വളവുപാറ റോഡിന്‍െറ നിര്‍മാണത്തിലൂടെ വികസനക്കുതിപ്പിന് സാധ്യത തെളിഞ്ഞെങ്കിലും നിര്‍മാണപ്രവര്‍ത്തനം നിലച്ചതോടെ പ്രതീക്ഷ അസ്ഥാനത്തായി. പ്രഖ്യാപിത ഗ്രീന്‍ഫീല്‍ഡ് ഉള്‍പ്പെടെയുള്ള പുതിയ റോഡുകളുടെ വികസനം എങ്ങുമത്തൊത്ത സാഹചര്യമാണ് നിലവിലുള്ളത്. വിമാനത്താവള പദ്ധതിപ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ വഹിച്ചുകൊണ്ട് പടുകൂറ്റന്‍ വാഹനങ്ങള്‍ പോകുന്നതുകാരണം മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഈ റോഡിന്‍െറ ഭാഗമായ വായാന്തോട് മുതല്‍ പദ്ധതിപ്രദേശം വരെയുള്ള നാലു കിലോമീറ്റര്‍ റോഡിന്‍െറ നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം ആരംഭിച്ച് മാസങ്ങളായെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. തലശ്ശേരി റോഡ്-കാര കനാല്‍വഴി മൂര്‍ഖന്‍ പറമ്പിലേക്കുള്ള ദവണ്‍വേ റോഡിന് 7.15 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്‍െറ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. മേലേ ചൊവ്വയില്‍നിന്ന് മട്ടന്നൂരിലേക്ക് ഇരട്ടവരിപ്പാത നിര്‍മിക്കാന്‍ 15 കോടി രൂപയും കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടിവഴി വിമാനത്താവളത്തിലേക്ക് നാലുവരിപ്പാതക്കായി 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല.വിവിധ വികസനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നു രാത്രി ഏഴിന് കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ കണ്ണൂര്‍-മട്ടന്നൂര്‍ നാഷനല്‍ ഹൈവേ റോഡിനെക്കുറിച്ച് ചര്‍ച്ച നടക്കും. കണ്ണൂര്‍-മട്ടന്നൂര്‍ നാഷനല്‍ ഹൈവേ യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് ഉപേക്ഷിക്കാനാണ് സാധ്യത. കണ്ണൂര്‍-മട്ടന്നൂര്‍ നാഷനല്‍ ഹൈവേയെ അപേക്ഷിച്ച് സര്‍ക്കാറിന് ലാഭം ഗ്രീന്‍ഫീല്‍ഡ് റോഡായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.