ചതുരംഗക്കളിയില്‍ രണ്ടു മുന്‍ ചാമ്പ്യന്മാരെ എതിരിട്ടത് 58 കുട്ടികള്‍

കണ്ണൂര്‍: മുന്‍ ചെസ് ചാമ്പ്യന്മാര്‍ക്ക് എതിരാളികളായി 58 കുട്ടികള്‍. നീക്കങ്ങള്‍ക്കിടെ ചിന്തയൊന്ന് പിഴച്ചാല്‍ പരാജയം ഏറ്റുവാങ്ങേണ്ട ചതുരംഗക്കളിയിലെ പുതുപരീക്ഷണത്തെ കാഴ്ചക്കാര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. കണ്ണൂരില്‍ സെപ്റ്റംബര്‍ 11 മുതല്‍ 13വരെ നടക്കുന്ന ഓപണ്‍ ഫിഡേ റേറ്റിങ് അഖിലേന്ത്യാ ചെസ് ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രചാരണ ഭാഗമായാണ് സംഘാടകരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ശ്രീപുരം സ്കൂളില്‍ സൈമള്‍ട്ടേനിയസ് ചെസ് മത്സരം ഒരുക്കിയത്. ഒരേസമയം അമ്പതും നൂറും പേരോട് മത്സരിക്കുന്ന ഈ രീതി ചെസില്‍ ജനപ്രിയമാവുകയാണ്. ചെസിലെ സംസ്ഥാനചാമ്പ്യനും ദേശീയതാരവുമായ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എന്‍. വിശ്വനാഥനും നാലുവര്‍ഷം ജില്ലാ ചാമ്പ്യനും ദേശീയതാരവുമായ ഇരിട്ടി എം.ജി കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. കെ.വി. ദേവദാസുമായിരുന്നു കളിക്കാര്‍. എതിരാളികളായി ശ്രീപുരത്തെ മൂന്നാംതരം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികളും നിരന്നു. പ്രദര്‍ശനമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ക്കുമുന്നില്‍ കുട്ടികള്‍ അടിയറവുപറഞ്ഞെങ്കിലും വിശ്വനാഥനെതിരെ 50 നീക്കങ്ങള്‍വരെ മുന്നേറിയ ജോയല്‍ ജെയിംസായിരുന്നു പരാജയത്തിനിടയിലും കളിയിലെ താരം. ശ്രീജിത്ത് എന്ന വിദ്യാര്‍ഥി ദേവദാസിനെതിരെ നടത്തിയ മുന്നേറ്റവും ശ്രദ്ധനേടി. ബിഷപ് മാര്‍ ജോസഫ് പണ്ടാരത്തില്‍ കളി ഉദ്ഘാടനം ചെയ്തു. അബ്രഹാം പാറട്ടി അധ്യക്ഷനായി. ഫാ. ബിനു, പി.ജെ. ജേക്കബ്, പി. കരുണന്‍, ഇ. ഷോജിത്, പി.കെ. രതീഷ് എന്നിവര്‍ സംസാരിച്ചു. എം. സുമോദ് സ്വാഗതവും വി.വി. ബലറാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.