സ്കൂള്‍ മരാമത്ത് പ്രവൃത്തികള്‍: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രത്യേക അനുമതി തേടും

കണ്ണൂര്‍: സ്കൂള്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ വേനലവധിക്കാലത്ത് തന്നെ നടത്തേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രത്യേക അനുമതി തേടാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതായി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ സ്കൂളുകളുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്കൂള്‍ തുറന്നാല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇത്തരത്തിലുള്ള 27 പ്രവൃത്തികളാണ് ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതിയിലുള്ളത്. ഇവ നടത്താന്‍ അനുമതി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.മഴക്കുമുമ്പ് ചെയ്തു തീര്‍ക്കേണ്ട റോഡ് പ്രവൃത്തികളുടെ കാര്യത്തിലും പ്രത്യേക അനുമതിക്കായി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ 2015-16 വാര്‍ഷിക പദ്ധതിയില്‍ ജനറല്‍ പ്ളാന്‍ ഫണ്ട്് ഇതിനകം 70.76 ശതമാനം വിനിയോഗിച്ചതായി സെക്രട്ടറി എം.കെ. ശ്രീജിത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 65.38 ശതമാനമായിരുന്നു ഫണ്ട് വിനിയോഗം. അറ്റകുറ്റപ്പണി വിഭാഗത്തില്‍ 49.08 ശതമാനമാണ് ചെലവഴിച്ചത്. പദ്ധതി ഫണ്ട് വിനിയോഗത്തില്‍ മാര്‍ച്ച് മാസത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി സെക്രട്ടറി പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, വി.കെ. സുരേഷ്ബാബു, ടി.ടി. റംല, കെ.പി. ജയബാലന്‍, കെ. ശോഭ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കാരായി രാജന്‍, അജിത് മാട്ടൂല്‍, കെ.നാണു, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, ആര്‍. അജിത, സണ്ണി മേച്ചേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.