കുമ്പള: വിളിപ്പാടകലെ വിഷു എത്തിയിട്ടും കുമ്പളയിലെ ഗ്രാമീണ പച്ചക്കറി വിപണന കേന്ദ്രം അടഞ്ഞുതന്നെ. വിഷമുക്ത പച്ചക്കറി ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പത്തുമാസം മുമ്പാണ് കുമ്പള സ്കൂള്‍ റോഡിലെ കൃഷിവകുപ്പിന്‍െറ അഗ്രോ സര്‍വിസ് സെന്‍ററില്‍ ഗ്രാമീണ പച്ചക്കറി വിപണന കേന്ദ്രം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലക്കര രത്നാകരന്‍ മന്ത്രിയായിരിക്കെ കൃഷിവകുപ്പ് നിര്‍മിച്ച കെട്ടിടമാണിത്. പത്തു സെന്‍റിലുള്ള ഈ കെട്ടിടത്തില്‍ വാടകക്ക് നല്‍കുന്ന ഏതാനും പണിയായുധങ്ങളും തെങ്ങുകയറ്റ യന്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. പട്ടികജാതി കര്‍ഷകത്തൊഴിലാളി വികസന സൊസൈറ്റി എന്ന സംഘടനക്കായിരുന്നു കെട്ടിടത്തിന്‍െറ മേല്‍നോട്ടം. എന്നാല്‍, തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന ഭയംകൊണ്ട് ചില രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പച്ചക്കറി കേന്ദ്രത്തിന് വേണ്ടി ഇതേ സ്ഥലത്തിന്‍െറ ഒരു മൂലയില്‍ ഒരു ചെറിയ മുറി ഉണ്ടാക്കുന്നുണ്ട്. ഇതിന്‍െറ പണി പൂര്‍ത്തിയാക്കി ഗ്രാമീണ പച്ചക്കറി വിപണന കേന്ദ്രം ഇവിടെ ആരംഭിക്കാനാണ് പദ്ധതി. അതിനിടെ, പച്ചക്കറി വിപണന കേന്ദ്രം നഷ്ടത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍ത്തലാക്കിയതെന്നും കുമ്പള കൃഷി ഓഫിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളുകള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള സ്ഥലത്ത് കേന്ദ്രത്തിനുവേണ്ടി കെട്ടിടം തയാറാവുകയാണെന്നും ഇവിടെ പച്ചക്കറി വിപണനം ഉടന്‍ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.