ജീവന്‍ പകുത്തുനല്‍കി ബാബു യാത്രയായി

കണ്ണൂര്‍: കെട്ടിടത്തില്‍നിന്ന് വീണുമരിച്ച യുവാവിന്‍െറ അവയവങ്ങള്‍ ഇനി ചിലര്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമാവും. പയ്യന്നൂര്‍ കുണ്ടയം കൊവ്വലിനടുത്ത വടശ്ശേരി മണലിലെ നിര്‍മാണ തൊഴിലാളിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അടുക്കാടന്‍ വീട്ടില്‍ എ.വി. ബാബു(34)വിന്‍െറ അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് ജീവനേകുന്നത്. കോണ്‍ക്രീറ്റ് പണിക്കാരനായ ബാബുവിന് ശനിയാഴ്ച ചീമേനിക്കടുത്ത വെളിച്ചംതോട് കെട്ടിടത്തിന്‍െറ സണ്‍ഷെയ്ഡ് നിര്‍മാണത്തിനിടെയാണ് വീണു പരിക്കേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരു എ.ജെ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും അവയവദാനത്തെ കുറിച്ചാലോചിച്ചു. സി.പി.എം നേതാക്കളായ പി. ശശിധരന്‍, കെ. രാജന്‍, യു.വി. ശശീന്ദ്രന്‍, പി.വി. ചന്ദ്രന്‍, പി. രാധാകൃഷ്ണന്‍, കെ. പങ്കജാക്ഷന്‍, പഞ്ചായത്തംഗം രാജേഷ് എന്നിവര്‍ ഉറ്റവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇന്നലെ ഉച്ചക്ക് ഭാര്യ സമ്മതപത്രം നല്‍കിയതോടെ, ആശുപത്രിയില്‍ നടപടികള്‍ ത്വരിതഗതിയിലായി. ബാബുവിനെ പ്രവേശിപ്പിച്ച മംഗളൂരു എ.ജെ. ആശുപത്രിയില്‍ ഒരുക്കങ്ങള്‍ നടത്തി. അവയവദാനത്തിനുള്ള സോണല്‍ കോഓഡിനേഷന്‍ കമ്മിറ്റിയെ അറിയിച്ച് അവയവങ്ങള്‍ക്ക് സ്വീകര്‍ത്താക്കളെയും കണ്ടത്തെി. വടശ്ശേരി മണലിലെ പിലാങ്കു അപ്പുക്കുട്ടന്‍-അടുക്കാടന്‍ വീട്ടില്‍ ദേവി ദമ്പതികളുടെ മകനാണ്. കാഞ്ഞങ്ങാട് പറക്കേളായി സ്വദേശിനി സന്ധ്യയാണ് ഭാര്യ. മൂന്നു വയസുകാരി ദിയ ബാബു ഏകമകളാണ്. സഹോദരങ്ങള്‍: എ.വി. ഉമേഷ് (സി.ആര്‍.പി.എഫ്, വിജയവാഡ), ഉഷ. ഇന്നുരാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം നാട്ടിലത്തെിച്ച് ഉച്ച 12ന് കാങ്കോല്‍ ഇ.എം.എസ് മന്ദിരത്തിലും ഒരുമണിക്ക് വടശേരി മണലിലും പൊതുദര്‍ശനത്തിനുവെക്കും. ഉച്ച രണ്ടിന് സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.