കണ്ണൂര്‍: ബോണസ് പ്രശ്നം പരിഹരിക്കുന്നതിനും പുതുക്കിയ ക്ഷാമബത്ത ലഭിക്കുന്നതിനുമായി നാളെ മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുന്നതിന് സ്വകാര്യ ബസ് തൊഴിലാളികളുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 2015-16 വര്‍ഷത്തെ ബോണസ് നേടിയെടുക്കുന്നതിനും ഏപ്രില്‍ ഒന്നുമുതല്‍ 627 രൂപ ക്ഷാമബത്ത അനുവദിക്കുന്നതിനുമായാണ് പണിമുടക്ക് പ്രഖ്യപിച്ചിരിക്കുന്നത്. പണിമുടക്കിനുള്ള സാഹചര്യം ബോധപൂര്‍വം ബസ് ഉടമകള്‍ അടിച്ചേല്‍പ്പിച്ചതാണെന്നും തൊഴില്‍ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാല്‍ മുഴുവന്‍ ജനങ്ങളും പണിമുടക്കിനെ പിന്തുണക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ പറഞ്ഞു. പി. സൂര്യദാസ് അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ സെക്രട്ടറി പി.വി. കൃഷ്ണന്‍, താവം ബാലകൃഷ്ണന്‍, സി.യു. രാജേഷ്, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ യൂനിയനുകളിലെ പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.