അബ്ദുല്ലക്കുട്ടിയെ ‘നാടുകടത്തി’; കണ്ണൂരില്‍ സതീശന്‍ പാച്ചേനി

കണ്ണൂര്‍: കോണ്‍ഗ്രസ് എ ഗ്രൂപ്പിന്‍െറ ശക്തനായ നേതാവായി അറിയപ്പെട്ടിരുന്ന സതീശന്‍ പാച്ചേനി ഐ ഗ്രൂപ്പിന്‍െറ പരമ്പരാഗത സീറ്റായ കണ്ണൂര്‍ മണ്ഡലത്തിലത്തെിയതോടെ ഗ്രൂപ് സമവാക്യം മാറുന്നു. കെ. സുധാകരന്‍െറ തട്ടകമായ കണ്ണൂരിലെ സ്ഥാനാര്‍ഥിത്വമാണ് തനിക്ക് ലഭിച്ചതെന്ന തിരിച്ചറിവ് ഐ ഗ്രൂപ്പിനോട് സതീശന്‍ പാച്ചേനിയുടെ നിലപാട് മയപ്പെടുത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം, കണ്ണൂരിലെ സിറ്റിങ് എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയെ നേതൃത്വം കൈവിട്ടത് കൗതുകമായി. സി.പി.എമ്മില്‍നിന്ന് വന്ന ഉടന്‍ കെ. സുധാകരന്‍െറ ആശിര്‍വാദത്തോടെ കണ്ണൂരില്‍ ജയിച്ചുകയറിയ അബ്ദുല്ലക്കുട്ടിയെ ഇത്തവണ തലശ്ശേരിയിലേക്ക് ‘നാടുകടത്തുക’യാണ് ചെയ്തത്. സി.പി.എം കോട്ടയായി അറിയപ്പെടുന്ന തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീറിനോടാണ് ഏറ്റുമുട്ടേണ്ടത്. സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ നല്‍കിയത് ഐ ഗ്രൂപ്പില്‍ അസംതൃപ്തിക്കിടയാക്കി. വര്‍ഷങ്ങളായി ഐ ഗ്രൂപ്പിനുവേണ്ടി നിലകൊണ്ട നേതാക്കളെ അവഗണിച്ച് ഏതാനും മാസംമുമ്പ് ഗ്രൂപ്പിന്‍െറ അനുഭാവിയായ സതീശന് മണ്ഡലം നല്‍കിയതാണ് ഈ വിഭാഗത്തെ ചൊടിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പിലെ ഒരുവിഭാഗം തിങ്കളാഴ്ച രഹസ്യ യോഗം ചേരും. സംസ്ഥാനത്തെ ഐ ഗ്രൂപ്പിലെ അസംതൃപ്തരായ നേതാക്കള്‍ ഇതില്‍ സംബന്ധിക്കും. ഐ ഗ്രൂപ് വിടാനൊരുങ്ങുന്നതിന്‍െറ ഭാഗമായാണ് ഇവര്‍ യോഗം ചേരുന്നത്. കെ.സി. ജോസഫിനെ മാറ്റി ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയാകാനായിരുന്നു സതീശന്‍ കരുക്കള്‍ നീക്കിയത്. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സതീശന്‍ മാസങ്ങള്‍ക്കുമുമ്പാണ് സുധീരനൊപ്പം നിലയുറപ്പിച്ചത്. സുധീരന്‍െറ ഉറപ്പില്‍ ഇരിക്കൂര്‍ പ്രതീക്ഷിച്ച സതീശന്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് കണ്ണൂരില്‍ പിടിമുറുക്കിയത്. അതേസമയം, കോണ്‍ഗ്രസില്‍ ആരോപണങ്ങള്‍ക്ക് വിധേയനാകാത്ത സതീശന് സ്വന്തം ജില്ലയില്‍ രണ്ടാം തവണയാണ് മത്സരിക്കാന്‍ അവസരം കിട്ടുന്നത്. 1996ല്‍ തളിപ്പറമ്പില്‍ ആദ്യമായി ജനവിധി തേടിയെങ്കിലും സി.പി.എമ്മിലെ എം.വി. ഗോവിന്ദന്‍ മാസ്റ്ററോട് തോറ്റു. തുടര്‍ന്ന് 2001ലും 2006ലും മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു. 2009ല്‍ പാലക്കാട്ട് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും അവിടെയും തോല്‍ക്കാനായിരുന്നു വിധി. കണ്ണൂര്‍ മണ്ഡലം യു.ഡി.എഫ് തട്ടകമാണെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി. കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നേടിയ എല്‍.ഡി.എഫിന് 1000ത്തിലേറെ വോട്ടിന്‍െറ മേല്‍ക്കൈയും മണ്ഡലത്തിലുണ്ട്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കെ. സുധാകരനായിരുന്നു എ.പി. അബ്ദുല്ലക്കുട്ടിക്ക് സിറ്റിങ് സീറ്റായ കണ്ണൂര്‍ കിട്ടുന്നതിന് ഭീഷണിയായിരുന്നത്. എന്നാല്‍, സുധാകരന്‍ ഉദുമയിലേക്ക് കളംമാറ്റുമെന്ന് ഉറപ്പായതോടെ ഭീഷണി ഒഴിവായെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്ലക്കുട്ടി. പക്ഷേ, സതീശന്‍ പാച്ചേനി വന്നതോടെ അബ്ദുല്ലക്കുട്ടിക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.