അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു

മാഹി: ഓഫാക്കിയ ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് ഷോക്കേറ്റു. ഷോക്കേറ്റ് വൈദ്യുതിക്കമ്പിയില്‍ തൂങ്ങിക്കിടന്ന യുവാവിനെ സാഹസികമായി നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാഹി ഇലക്ട്രിസിറ്റി ഹെല്‍പര്‍ മൂലക്കടവ് മാക്കുനി തോട്ടോളിയില്‍ അനൂപ് (33) ആണ് ചൊവ്വാഴ്ച രാവിലെ 11.30 ഓടെ അപകടത്തില്‍പ്പെട്ടത്. മാഹി ചാലക്കര ഡെന്‍റല്‍ കോളജ് ജങ്ഷനിലെ വൈദ്യുതി ലൈനില്‍ ജോലിചെയ്യവേയാണ് അനൂപിന് ഷോക്കേറ്റത്. ലൈനില്‍ തൂങ്ങിക്കിടന്ന അനൂപിനെ ഈ സമയം ഇതുവഴി വന്ന മാഹി പി.ആര്‍.ടി.സിയുടെ ബസിന് മുകളില്‍ കയറി നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ പള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രാഥമിക ചികിത്സക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി അറിയുന്നു. സമീപത്തെ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന് വൈദ്യുതി ചാര്‍ജായതാണ് ഷോക്കേല്‍ക്കാന്‍ കാരണമായതെന്ന് വൈദ്യുതി ഓഫിസില്‍ നിന്നറിയിച്ചു. മാഹിയിലെ വൈദ്യുതി ജീവനക്കാരുടെ അനാസ്ഥയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലൈനില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. ലൈനില്‍ എര്‍ത്ത് ചെയ്തതിനുശേഷമാണ് പ്രവൃത്തി ചെയ്യുന്നതെങ്കില്‍ അപകടസാധ്യത തീരെയുണ്ടാവില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. എര്‍ത്ത് റാഡ് കൊണ്ടുപോവുന്നതിന് താല്‍പര്യം കാണിക്കുന്നില്ലത്രെ. ലൈനില്‍ സപൈ്ള ഓഫാക്കിയാല്‍ ജൂനിയര്‍ എന്‍ജിനീയര്‍ രണ്ടുതവണ പരിശോധിക്കണം. പുതുച്ചേരിയില്‍ ഇത് നടക്കുന്നുണ്ടെങ്കിലും മാഹിയില്‍ ഇത് പാലിക്കപ്പെടുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.