ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന്‍: ഭൂമിക്ക് മാര്‍ക്കറ്റ്വില നല്‍കാതെ പദ്ധതി അനുവദിക്കില്ല –ജനപ്രതിനിധികള്‍

കണ്ണൂര്‍: മാര്‍ക്കറ്റ് വിലനല്‍കി ഭൂമി ഏറ്റെടുക്കാന്‍ തയാറായാല്‍ മാത്രമേ ഗെയില്‍ കമ്പനിയുടെ പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഗെയില്‍ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നിര്‍ദിഷ്ട പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരുടെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തത്. പ്രകൃതി വാതക പദ്ധതി നല്ലതാണ്. എന്നാല്‍, നിസ്സാര തുകക്ക് ഭൂമി കൈക്കലാക്കാമെന്ന് കരുതേണ്ടെന്നും മാര്‍ക്കറ്റില്‍ നിലവിലുള്ള വില കൊടുക്കാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ളെന്നും ഇ.പി. ജയരാജന്‍ എം.എല്‍.എ പറഞ്ഞു. കണ്ണൂരില്‍ സെന്‍റിന് 40 ലക്ഷം രൂപ വിലയുണ്ട്. ഗെയിലിന്‍െറ താല്‍പര്യം ജനകീയ താല്‍പര്യമല്ല. എത്രയോ കാലത്തേക്കുള്ള കോടികളുടെ ബിസിനസാണിത്. പാര്‍ലമെന്‍റ് ഉടമകളുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത് ഗെയിലിന ് വേണ്ടിയായിരുന്നു. മാര്‍ക്കറ്റ് വില ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെങ്കില്‍ അത് നീക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ന്യായ വിലക്കൊപ്പം പദ്ധതിയുടെ ലാഭത്തിന്‍െറ ഒരു വിഹിതം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് വര്‍ഷം തോറും റോയല്‍റ്റി പോലെ നല്‍കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈന്‍ വരുന്നതിനോട് എതിര്‍പ്പില്ളെന്നും പൊട്ടിത്തെറിയുണ്ടാകുമെന്നോ ജനങ്ങള്‍ക്ക് പ്രയോജനമില്ളെന്നോ അഭിപ്രായമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടാത്തവര്‍ ജനങ്ങളുടെ വക്താക്കളായി രംഗത്ത് വരുന്നത് കണക്കിലെടുക്കേണ്ടതില്ളെന്ന അദ്ദേഹതിന്‍െറ അഭിപ്രായം പ്രതിഷേധത്തിനിടയാക്കി. ഭൂമിയുടെ ഉടമകള്‍ക്കുള്ള ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും ഏറ്റെടുക്കുന്ന ഭൂമി കൈമാറുന്നതിനുള്ള തടസ്സം നീക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു. കരഭൂമിക്കും വയലിനും നിശ്ചയിച്ച വിലയിലെ ഭീമമായ വ്യത്യാസവുമുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നില്ളെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നതെങ്കിലും വിട്ടുകൊടുക്കുന്ന ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മിക്കാന്‍ പോലും കഴിയില്ല. പൈപ്പ്ലൈന്‍ കടന്നു പോകുന്ന സര്‍വേ നമ്പറുകളില്‍ വീട് നിര്‍മാണത്തിനും കെട്ടിട നിര്‍മാണത്തിനും ചില പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല -അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്ഥലമുടമകള്‍ എന്നിവരെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. കരഭൂമിക്കും വയലിനും നഷ്ട പരിഹാരം കണക്കാക്കിയതിലെ അന്തരം ഇല്ലാതാക്കാന്‍ വയലുകള്‍ കരപറമ്പായി കണക്കാക്കി വില നിശ്ചയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, സബ്കലക്ടര്‍ നവജ്യോത് ഗോസ, അസി. കലക്ടര്‍ ചന്ദ്രശേഖര്‍, ഗെയില്‍ ചീഫ് മാനേജര്‍ ടോണി മാത്യു എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തിന്‍െറ പ്രതിനിധികളായ മന്ത്രി കെ.പി. മോഹനന്‍ പങ്കെടുത്തില്ല. കെ.കെ. നാരായണന്‍ എം.എല്‍.എ പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.