കമ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗീയ കക്ഷികളോട് മത്സരിക്കാന്‍ സാധ്യമല്ല –കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്ന സമൂഹത്തില്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പെടെയുള്ള എല്ലാവരും ചില വിഷയങ്ങളില്‍ സംയമനം പാലിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ കണ്ണൂര്‍ കോര്‍പറേഷന്‍ കാല്‍നട ജാഥയുടെ സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്നങ്ങളില്‍ അന്ധമായ നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിക്കേണ്ടതുണ്ട്. കമ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗീയകക്ഷികളോട് മത്സരിക്കാന്‍ സാധ്യമല്ല. അവരുടെ ഭാഷ തന്നെ വളരെ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഫാഷിസം കടന്നുവരുന്നത് ആര്‍.എസ്.എസിലൂടെയായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഈ സന്ദര്‍ഭത്തില്‍ സാധാരണക്കാരന്‍െറ അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ടത് കമ്യൂണിസ്റ്റുകാരന്‍െറ കടമയാണ്. ആശയത്തിന്‍െറ വ്യക്തതയും ഉറപ്പുമാണ് പ്രസ്ഥാനത്തിന്‍െറ വലുപ്പത്തേക്കാള്‍ പ്രധാനമെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ മറ്റൊരു ചര്‍ച്ച നടക്കുന്നത് അറബിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ്. അറബി ഒരു മതന്യൂനപക്ഷത്തിന്‍െറ ഭാഷയാണെന്നാണ് ഇതിനുവേണ്ടി വാദിക്കുന്ന ചിലര്‍ പറയുന്നത്. എന്നാല്‍, മുസ്ലിം മതവിഭാഗത്തിന്‍െറ ഭാഷ ഉര്‍ദുവാണ് എന്നതാണ് സത്യം. എല്ലാ വിദേശഭാഷകളും പഠിപ്പിക്കുന്ന ഒരു യൂനിവേഴ്സിറ്റി സ്ഥാപിക്കുകയും അതില്‍ അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കാന്‍ അവസരമുണ്ടാക്കുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കുറേക്കാലം നീട്ടിക്കൊണ്ടുപോകാനുള്ള ദുഷ്ടവിചാരമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ പോലും ഭരണഘടനാ ലംഘനത്തിന് സമ്മര്‍ദം ചെലുത്തുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. അതാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നത്. അതുതന്നെയാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ചിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഫിലിം സെന്‍സര്‍ ബോര്‍ഡിലും പ്ളാനിങ് ബോര്‍ഡിലുമെല്ലാം ആര്‍.എസ്.എസിന്‍െറ താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ കോര്‍പറേഷന്‍തല കാല്‍നട ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ. പ്രദീപന്‍, സി.പി. മുരളി, ജാഥാ ലീഡര്‍ വെള്ളോറ രാജന്‍, ഡെപ്യൂട്ടി ലീഡര്‍ കെ. ഷാജി എന്നിവര്‍ സംസാരിച്ചു. എം.സി. സജീഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.