ഇരിക്കൂര്‍ ജലനിധി പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും

ഇരിക്കൂര്‍: 6.5 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഇരിക്കൂര്‍ ജലനിധി പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ 38 ഗുണഭോക്തൃ സമിതിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 1677 കുടുംബങ്ങള്‍ക്ക് ഒന്നാംഘട്ടത്തിലും 500ഓളം കുടുംബങ്ങള്‍ക്ക് പിന്നീടും ശുദ്ധജലം ലഭ്യമാക്കും. പെരുവളത്തുപറമ്പിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍നിന്ന് ഡബിള്‍ ഫില്‍ട്ടര്‍ ചെയ്ത ജലമാണ് വിതരണം ചെയ്യുക. പദ്ധതിക്കുകീഴില്‍ 102 കി.മീറ്റര്‍ ദൂരത്തിലാണ് പൈപ്പ്ലൈന്‍ സ്ഥാപിച്ചത്. ചെലവില്‍ 75 ശതമാനം സര്‍ക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. ഗുണഭോക്തൃ വിഹിതമായ 3350 രൂപ ഓരോ കുടുംബവും എസ്.എല്‍.ഇ.സി (സ്കീം ലെവല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി)അക്കൗണ്ടില്‍ സമിതി മുഖേന നേരത്തേ തന്നെ അടച്ചിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഇരിക്കൂറിലെ ലക്ഷംവീട് കോളനികള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 1000 ലിറ്റര്‍ വെള്ളത്തിന് എട്ട് രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 2010ല്‍ ഇടതുമുന്നണി ഭരണകാലത്താണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം 2014ലാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. ഉദ്ഘാടന ചടങ്ങില്‍ ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടിങ്കുബിസ്വാള്‍, കേരള വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി.കെ. രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവരും പങ്കെടുത്തു. ഇരിക്കൂറില്‍ അനുവദിച്ച വാട്ടര്‍ അതോറിറ്റി സബ് ഡിവിഷനല്‍ ഓഫിസിന്‍െറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് പി. ഹുസൈന്‍ ഹാജി, ചെയര്‍മാന്മാരായ എന്‍.വി. വാജിദ്, സി. ഹസീന, പി.പി. ഫൗസിയ, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഗംഗാധരന്‍ മാസ്റ്റര്‍, കെ.ടി. നസീര്‍, യു.കെ. ഇന്ദിര, എം.വി. രജിത, കെ. ഖദീജ, എസ്.എല്‍.ഇ.സി ഭാരവാഹികളായ യു.പി. അബ്ദുറഹിമാന്‍, കെ.പി. കരുണാകരന്‍, എന്‍ജിനീയര്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഷീദ് തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.