കണ്ണൂര്‍: അഞ്ചാണ്ടത്തെ വികസന പ്രക്രിയയിലെ സാക്ഷാത്കാരവും സക്രിയതയും മനംനിറച്ച് വേര്‍പിരിയലിന്‍െറ വിരഹം മനസ്സിലൊതുക്കി അവര്‍ പടിയിറങ്ങി. ഇനി കടന്നുവരുന്നവര്‍ക്ക് തുടര്‍ വികസന കാഴ്ചപ്പാടിന് പുതു വഴി തെളിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബുധനാഴ്ച നടന്ന അവസാന യോഗത്തോടെ വേര്‍പിരിഞ്ഞത്. ഒരു കുടുംബം പോലെ ജില്ലയുടെ വികസകാര്യത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് മറക്കാനാവില്ളെന്ന് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. അംഗങ്ങളെ പക്ഷപാതിത്വമില്ലാതെ കണ്ട് എല്ലാറ്റിനും തുല്യത നല്‍കിയതുവഴി ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം അനശ്വരമാക്കാനായി. മാധ്യമങ്ങളുടെ പിന്തുണ ഈ വിജയത്തിന് ആധാരമായെന്നും പ്രസിഡന്‍റ് പറഞ്ഞു. ജില്ലയിലെ പൊതുസമൂഹം അംഗീകരിച്ച ഒരു പ്രസിഡന്‍റാണ് നമുക്കുണ്ടായതെന്ന് ലീഗ് അംഗം പി.പി. മഹമൂദ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി പക്ഷഭേദമില്ലാതെ എല്ലാ അംഗങ്ങളെയും ഒരു പോലെ കണ്ടാണ് പ്രവര്‍ത്തനം കാഴ്ചവെച്ചത് -അദ്ദേഹം പറഞ്ഞു. വികസനത്തിന് രാഷ്ട്രീയം തടസ്സമല്ളെന്ന് കാണിച്ച ഭരണസമിതിയാണിതെന്ന് സജി കുറ്റ്യാനിമറ്റം പറഞ്ഞു. ഒരു കുടുംബത്തിലെ കാര്യങ്ങള്‍ എന്ന രീതിയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടന്നതെന്നും ഏറ്റവും സൗഭാഗ്യകരവും സന്തോഷപൂര്‍ണവുമായ അനുഭവമാണ് ഉണ്ടായതെന്നും അഡ്വ. കെ.ജെ. ജോസഫ് വ്യക്തമാക്കി. അഞ്ച് വര്‍ഷം ഒത്തൊരുമിച്ച് ഒരു കുടുംബമായി പ്രവര്‍ത്തിച്ചത് ഒരു രാഷ്ട്രീയ പ്രക്രിയയായി മാത്രം കാണരുതെന്നും ഈ ബന്ധം തുടര്‍ന്നും കൊണ്ടുപോകേണ്ടതുണ്ടെന്നും പറഞ്ഞാണ് വേര്‍പിരിഞ്ഞത്. വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍, പി. മാധവന്‍, ഇ.പി. കരുണാകരന്‍, കെ. സത്യഭാമ, കെ. മീനാക്ഷി ടീച്ചര്‍, ഹമീദ് കരിയാട്, പി.കെ. ശബരീഷ് കുമാര്‍, എം. കുഞ്ഞിരാമന്‍, എം.വി. രാജീവന്‍, പി.ടി. രുഗ്മിണി, കെ.വി.ഫിലോമിന, പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എം. ശ്രീജിത്ത്, എക്സി. എന്‍ജിനീയര്‍ കെ.വി. സജീവന്‍ എന്നിവരും സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായതിനാല്‍ കെ.രവീന്ദ്രന്‍, ഡെയ്സി മാണി എന്നിവര്‍ക്ക് വിടചൊല്ലലിന് എത്താനായില്ല. രവീന്ദ്രന്‍ തലശ്ശേരി ബ്ളോക്കിലും ഡെയ്സി മാണി ഉളിക്കല്‍ പഞ്ചായത്തിലുമാണ് മത്സരിക്കുന്നത്. നിലവിലെ മറ്റ് അംഗങ്ങളില്‍ പി. ഗൗരി ജില്ലാ പഞ്ചായത്ത് വേങ്ങാട് ഡിവിഷനിലും പി.പി. ദിവ്യ കടന്നപ്പള്ളി ഡിവിഷനിലും സ്ഥാനാര്‍ഥിയാണ്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലേക്കും എം. കുഞ്ഞിരാമന്‍ കുഞ്ഞിമംഗലം പഞ്ചായത്തിലും കെ.എം. സപ്ന കണ്ണൂര്‍ ബ്ളോക് പഞ്ചായത്തിലും കെ. സത്യഭാമ എരമം കുറ്റൂര്‍ പഞ്ചായത്തിലും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.