കണ്ണൂര്‍ വിമാനത്താവളം: കാലാവധിക്കുമുമ്പ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കും

മട്ടന്നൂര്‍: ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 65 ദിവസം മാത്രം ശേഷിക്കേ നിര്‍ദിഷ്ട കാലാവധിക്കു മുമ്പുതന്നെ ടെര്‍മിനല്‍ കെട്ടിടം പൂര്‍ത്തിയാക്കും. 75000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് ജൂലൈ 22 നായിരുന്നു നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. 498.7 കോടി രൂപയാണ് നിര്‍മാണ കരാര്‍. അടുത്ത വര്‍ഷം മേയ് മാസം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. എന്നാല്‍, പദ്ധതി പ്രദേശത്തെ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്‍െറ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. മൂന്നുനില പൂര്‍ത്തിയായ കെട്ടിടത്തിലേക്കുള്ള ഫൈ്ള ഓവറിന്‍െറ നിര്‍മാണവും ആരംഭിച്ചതോടെയാണ് കാലാവധിക്കു മുമ്പുതന്നെ ടെര്‍മിനല്‍ കെട്ടിടം പൂര്‍ത്തിയാകുമെന്ന നില കൈവന്നത്. റൂഫിങ്ങിനുവേണ്ടി ആദ്യത്തെ രണ്ട് നിലയുടെ ട്രസ് പിടിപ്പിക്കല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിട നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ ചെങ്കല്ലുകളും വിമാനത്താവള പദ്ധതി പ്രദേശത്തു നിന്നുതന്നെ ശേഖരിക്കാന്‍ കഴിഞ്ഞതോടെ നിര്‍മാണ പ്രവര്‍ത്തനം പകുതി വിജയം കൈവരിക്കുകയായിരുന്നു. ചെങ്കല്ലുകള്‍ ഇറക്കുമതി ചെയ്യേണ്ട ബാധ്യതയും സമയനഷ്ടവും കുറക്കാന്‍ നിര്‍മാണ കമ്പനിക്കു കഴിഞ്ഞു.വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 25 ലക്ഷത്തില്‍പരം ചെങ്കല്ലുകള്‍ ഓര്‍ഡര്‍ നല്‍കി യഥാസമയം കിട്ടാന്‍ കാത്തിരിക്കേണ്ട അവസ്ഥ, മൂര്‍ഖന്‍ പറമ്പില്‍ നിന്നുതന്നെ കല്ലുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതോടെ ഒഴിവായി. ഇതിനുപുറമെ ജില്ലയില്‍ തന്നെ ഏറ്റവും മികച്ച കല്ലുകളാണ് മൂര്‍ഖന്‍ പറമ്പിലുള്ളതെന്നതും എല്‍ ആന്‍ഡ് ടിക്ക് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.