എമിറേറ്റ്സിനു വേണം കണ്ണൂരിലെ യാത്രക്കാരെ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 69 ദിവസം മാത്രം അവശേഷിക്കേ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാന സര്‍വിസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദുബൈ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന് കത്തയച്ചു. ആഴ്ചയില്‍ 5000 പേര്‍ക്ക് ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്ന വിധത്തില്‍ സര്‍വിസ് നടത്താനുള്ള അനുമതിയാണ് ദുബൈ അധികൃതര്‍ തേടിയത്. ഇപ്പോള്‍ രാജ്യത്ത് 90 കേന്ദ്രങ്ങളിലേക്ക് ദുബൈയില്‍ നിന്ന് എമിറേറ്റ്സ് സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് 3.3 ലക്ഷം യാത്രക്കാരാണ് എമിറേറ്റ്സിലൂടെ പറന്നത്. ദുബൈ ഭരണകൂടത്തിന്‍െറ ആവശ്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കുമെന്ന് വ്യോമയാന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ ഇന്ത്യയുമായി ചേര്‍ന്ന് വന്‍ കുതിച്ചു ചാട്ടത്തിനാണ് ദുബൈ ഒരുങ്ങുന്നത്. 2017ല്‍ 43 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2.46 കോടി സഞ്ചാരികളെയാണ് ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നത്. ഇതിനായി രണ്ടു വര്‍ഷത്തിനകം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി പ്രതിവാര വിമാന സര്‍വിസുകള്‍ അധികമായി ആരംഭിക്കും. ഈ സര്‍വിസുകളിലൂടെ 2.5 ലക്ഷം യാത്രക്കാര്‍ക്ക് യാത്രാസൗകര്യമാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് രണ്ടും താല്‍ക്കാലിക സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും യാത്രാദുരിതം മാറാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാനങ്ങള്‍ക്ക് സര്‍വിസ് അനുമതി നല്‍കിയാല്‍ വിദേശികള്‍ക്കും വിദേശ മലയാളികള്‍ക്കും അത് അനുഗ്രഹമായിരിക്കും. ഒപ്പം കേരളത്തിന്‍െറ ടൂറിസം സാധ്യതയും ഏറെ വിപുലപ്പെടും. എമിറേറ്റ്സ് പോലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനാണ് സ്ഥിരം യാത്രികര്‍ ആഗ്രഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ ഇറങ്ങാറുണ്ടെങ്കിലും വിമാനത്താവള റണ്‍വേ പ്രശ്നത്തത്തെുടര്‍ന്ന് സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതോടെ കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതോടെ ടെര്‍മിനല്‍ അനുബന്ധ കെട്ടിടങ്ങളുടെ വ്യാപ്തിയും ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലും കര്‍ണാടകയിലെ വീരാജ്പേട്ട, കുടക് എന്നിവിടങ്ങളിലുമുള്ളവര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. നിലവില്‍ 3050 മീറ്റര്‍ റണ്‍വേയുള്ള കണ്ണൂരില്‍ ബോയിങ് 777, ബോയിങ് 747, ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. എയര്‍ബസ് 380, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ രണ്ടാംഘട്ടത്തില്‍ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിസംബര്‍ 31ന് പരീക്ഷണ വിമാനമിറക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി നിലവിലുള്ള 3050 മീറ്റര്‍ റണ്‍വേ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗത്തുനിന്ന് മറുഭാഗം വരെയത്തെുന്ന തരത്തിലാണ് ഇപ്പോള്‍ റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. മേയ് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.