വിളവെടുപ്പില്‍ നൂറുമേനി കൊയ്ത് വിദ്യാര്‍ഥികള്‍

ഉദുമ: പാഠപുസ്തകത്തിനപ്പുറം പാടശേഖരത്തിലിറങ്ങി പുതിയ പാഠങ്ങള്‍ സ്വായത്തമാക്കുകയാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. പഴമക്കാരില്‍നിന്ന് പകര്‍ന്നുകിട്ടിയ പാഠങ്ങള്‍ പാടത്ത് മുറതെറ്റാതെ നടപ്പിലാക്കിയപ്പോള്‍ കിട്ടിയത് വിളവിന്‍െറ നൂറുമേനി. മാങ്ങാട് പാടശേഖരത്തിലെ തരിശുഭൂമി വിളനിലമാക്കിയാണ് കുട്ടികളുടെ വിജയക്കൊയ്ത്ത്. പ്രദേശത്തെ പഞ്ചായത്തംഗം ബാലകൃഷ്ണന്‍ കരുത്തു നല്‍കി തുണയായപ്പോള്‍ പാരമ്പര്യ കര്‍ഷകനായ കൊട്ടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വഴികാട്ടിയായി. നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പു വരെ കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയതും ജൈവരീതി മാത്രം അവലംബിച്ചതും വിളവിന്‍െറ മാധുര്യം ഇരട്ടിയാക്കി. കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായാണ് എന്‍.എസ്.എസ് ഈ ദൗത്യം ഏറ്റെടുത്തത്. ജൂണ്‍ മാസത്തില്‍ വിളവിറക്കിയ ഉമ എന്ന ഇനം നെല്ലാണ് മൂന്നു മാസംകൊണ്ട് കൊയ്ത്തിനു പാകമായത്. കൃഷിഭൂമി തരിശാക്കിയിടരുത് എന്ന ഉദുമ പഞ്ചായത്തിന്‍െറ നിര്‍ദേശമാണ് കുട്ടികളെ മാങ്ങാട് വയലിലേക്കിറക്കിയത്. പ്രോഗ്രാം ഓഫിസര്‍ അഭിരാം, അധ്യാപകരായ അയ്യന്‍, മിഥുന്‍രാജ് എന്നിവര്‍ അമരക്കാരായി കുട്ടികളോടൊപ്പം പാടത്തേക്കിറങ്ങുകയും പാടശേഖര സമിതിയിലെ വനിതകള്‍ മുന്നില്‍നിന്ന് കൊയ്ത്തിന് സഹായിക്കുകയും എ.കെ.ജി ക്ളബ് പ്രവര്‍ത്തകര്‍ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ കുട്ടികളുടെ കൃഷി നാടിന്‍െറ ഉത്സവമായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കസ്തൂരി ടീച്ചര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്‍റ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ കുഞ്ഞമ്പു, ബാലകൃഷ്ണന്‍ എന്നിവരും സുധാലക്ഷ്മി, ഗംഗാധരന്‍ എന്നിവരും സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മധുസൂദനന്‍ സ്വാഗതവും റെഡ്ക്രോസ് കണ്‍വീനര്‍ രാജീവന്‍ നന്ദിയും പറഞ്ഞു. കൊയ്ത്തുത്സവത്തിന്‍െറ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ പാരമ്പര്യ കര്‍ഷകരായ കൊട്ടന്‍, കുമാരന്‍, രാമകൃഷ്ണന്‍, വെള്ളച്ചി, ചോയിച്ചി, കല്യാണി എന്നിവരെയും പഞ്ചായത്തംഗം ബാലകൃഷ്ണനെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിളവെടുത്ത നെല്ല് ഡിസംബറിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിലേക്കും നിര്‍ധനരായ 10 കുടുംബങ്ങള്‍ക്ക് നവരാത്രി കിറ്റായി നല്‍കാനുമാണ് കുട്ടികള്‍ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.