കിയാല്‍ ഓഫിസിന് മുന്നില്‍ എം.എല്‍.എയുടെ ഉപവാസം ഇന്ന്

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 72 ദിവസം മാത്രം അവശേഷിക്കേ, പദ്ധതിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇ.പി. ജയരാജന്‍ എം.എല്‍.എ ഇന്ന് മട്ടന്നൂരിലെ കിയാല്‍ ഓഫിസിന് മുന്നില്‍ ഉപവാസമിരിക്കും. ഉപവാസ സമരം രാവിലെ 10 മണിക്ക്് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിമാനത്താവള റണ്‍വേ നീളം വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിമാനത്താവള അനുബന്ധ റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഓഫിസിന് മുന്നില്‍ എം.എല്‍.എ ഇന്ന് ഉപവസിക്കുന്നത്. മട്ടന്നൂരിന്‍െറയും കണ്ണൂരിന്‍െറയും പുരോഗതി ആഗ്രഹിക്കുന്ന ബഹുജനങ്ങള്‍, യുവജന സാംസ്കാരിക സംഘടനകള്‍, വ്യാപാര പ്രമുഖര്‍, വ്യവസായികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു. റണ്‍വേ 4000 മീറ്ററായി വര്‍ധിപ്പിക്കാനുള്ള ഭൂമി നിലവില്‍ തന്നെ ഏറ്റെടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഒരു വിമാനത്താവളത്തിനും ഏറ്റെടുക്കാത്ത തരത്തില്‍ 2000 ഏക്കറോളം ഭൂമിയാണ് മൂര്‍ഖന്‍പറമ്പില്‍ ഏറ്റെടുത്തിട്ടുള്ളതെന്നും എം.എല്‍.എ പറയുന്നു. റണ്‍വേയുടെ നീളം കൂട്ടണമെങ്കില്‍ കാനാട് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി വിമാനത്താവള പദ്ധതിക്കെതിരെ ആശയക്കുഴപ്പമുണ്ടാക്കാനാണ് അധികൃതര്‍ ശ്രമം നടത്തുന്നത്. കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍, കണ്ണൂരില്‍ നിന്നുള്ള ഒരു പ്രതിനിധി പോലുമില്ല. കണ്ണൂരില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഒരാള്‍ പോലുമില്ലാത്തത് വിമാനത്താവള പദ്ധതിയെ ലഘൂകരിക്കാനുള്ള ഗൂഢനീക്കത്തിന്‍െറ ഭാഗമാണെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. അതേസമയം, വിമാനത്താവളവുമായി ബന്ധപ്പെട്ട് എം.എല്‍.എ നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി എന്നിവര്‍ക്കു പുറമേ ഇപ്പോള്‍ മന്ത്രി കെ.സി. ജോസഫും ജയരാജന്‍െറ നീക്കം രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് ആരോപിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയുമായി സി.പി.എമ്മും രംഗത്തത്തെിക്കഴിഞ്ഞു. നായനാര്‍ സര്‍ക്കാര്‍ ഒന്നാം ഘട്ടത്തില്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ പിന്നീടുവന്ന ആന്‍റണി സര്‍ക്കാര്‍ വിമാനത്താവള ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകള്‍പോലും അടച്ചുപൂട്ടിയെന്നും പിന്നീടുവന്ന അച്യുതാനന്ദന്‍ സര്‍ക്കാറാണ് രണ്ടാംഘട്ട ഭൂമി ഏറ്റെടുത്തു പ്രവര്‍ത്തനത്തിനു വേഗം കൂട്ടിയതെന്നും സി.പി.എം പറയുന്നു. രണ്ടാംഘട്ടത്തില്‍ കുടിയിറക്കുവിരുദ്ധ കര്‍മസമിതിയെ സമരരംഗത്തുനിന്നു പിന്തിരിപ്പിക്കാന്‍ സര്‍ക്കാറിന്‍െറ മികച്ച പുനരധിവാസ പാക്കേജിനു സാധിച്ചുവെന്നും നിര്‍മാണ പ്രവര്‍ത്തനം പകുതിപോലും പൂര്‍ത്തിയാകാതെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ മുതലെടുപ്പാണെന്നുമാണ് സി.പി.എം നേതൃത്വത്തിന്‍െറ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.