തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 29 വരെ നീട്ടി. കേസില്‍ ഇതുവരെ പിടിയിലായ 23 പേരുടെ റിമാന്‍ഡാണ് നീട്ടിയത്. ഇതില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 19 പേര്‍ക്കെതിരെ ജില്ലാ കോടതിയില്‍ സി.ബി.ഐ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. പിന്നീടാണ് നാലുപേരെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് (അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി) മാറ്റണമെന്ന ഹരജി ഉള്‍പ്പെടെ കേസ് സംബന്ധിച്ചുള്ള ഹരജികള്‍ സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരില്ലാത്തതിനാല്‍ കോടതി പരിഗണിച്ചില്ല. ഈ കേസില്‍ നടപടികള്‍ മരവിപ്പിച്ച് സുപ്രീംകോടതി ആഗസ്റ്റ് 17ന് ഉത്തരവിട്ടിരുന്നു. സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെ കേസ് കൊച്ചി സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനാല്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. ക്രൈംബ്രാഞ്ചില്‍നിന്ന് സി.ബി.ഐ അന്വേഷണമേറ്റെടുത്തതോടെ 2014 നവംബറില്‍ രേഖകള്‍ എറണാകുളത്തെ സി.ബി.ഐ എ.സി.ജെ.എം കോടതിയിലേക്ക് മാറ്റി. എന്നാല്‍, ഇത് ചോദ്യം ചെയ്ത് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും തലശ്ശേരിയിലേക്ക് മാറ്റിയത്. 2015 ജനുവരി ആദ്യവാരം കേസ് രേഖകള്‍ തലശ്ശേരി കോടതിയിലത്തെി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 19 പേര്‍ക്കെതിരെ മാര്‍ച്ച് ഏഴിന് സി.ബി.ഐ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീടാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇത് സംബന്ധിച്ച ഹരജി ഒക്ടോബര്‍ 12ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.