ബാങ്കധികൃതര്‍ ജയിലിലടച്ച കര്‍ഷകന്‍ മോചിതനായി

കണ്ണൂര്‍: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കധികൃതര്‍ പണംനല്‍കി സെന്‍ട്രല്‍ ജയിലിലടച്ച വയനാട്ടിലെ കര്‍ഷകന്‍ മോചിതനായി. ഒക്ടോബര്‍ 30ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കപ്പെട്ട വയനാട് അങ്ങാടിശ്ശേരിയിലെ കര്‍ഷകന്‍ സുകുമാരന്‍ ശനിയാഴ്ച രാവിലെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഗ്രാമീണ്‍ ബാങ്ക് വയനാട് ഇരുളം ശാഖാ അധികൃതര്‍ തടവുകാലത്തെ ചെലവിനുള്ള പണം അടച്ചാണ് ഇദ്ദേഹത്തെ ജയിലിലാക്കിയത്. 80000 രൂപ വായ്പയെടുത്ത സുകുമാരന്‍െറ പേരില്‍ പിഴപ്പലിശ അടക്കം 6.75 ലക്ഷം രൂപയാണ് ബാങ്ക് കുടിശ്ശിക ചുമത്തിയത്. ഇദ്ദേഹത്തിന്‍െറ 75 സെന്‍റ് ഭൂമി ബാങ്കധികൃതര്‍ ജപ്തി ചെയ്തെങ്കിലും ഇത് ലേലത്തില്‍ വില്‍ക്കാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് ജയിലിലടക്കാന്‍ അസാധാരണ നടപടി സ്വീകരിച്ചത്. വായ്പാ കുടിശ്ശിക തിരിച്ചടക്കുംവരെ തടവില്‍ സൂക്ഷിക്കണമെന്നായിരുന്നു ബാങ്കിന്‍െറ ആവശ്യമെങ്കിലും 15 ദിവസത്തെ ചെലവിനുള്ള പണം മാത്രമാണ് ബാങ്കധികൃതര്‍ ജയില്‍ വകുപ്പിന് നല്‍കിയത്. ഇതിന്‍െറ കാലാവധി ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സുകുമാരനെ വിട്ടയച്ചത്. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ സുമ, സഹോദരന്‍ ബാബു എന്നിവര്‍ എത്തിയിരുന്നു. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, കര്‍ഷക സംഘം വയനാട് ജില്ലാ പ്രസിഡന്‍റ് ടി.വി. സുരേഷ്, എഫ്.ആര്‍.എസ് വയനാട് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി എന്നിവരും കൂടെയുണ്ടായിരുന്നു. സുകുമാരനെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ജയിലില്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.