കണ്ണൂര്‍ കോര്‍പറേഷന്‍: സഹകരണത്തിന് സി.പി.എം–ലീഗ് നീക്കം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം പിടിക്കുന്നതിന് ഒരുമിച്ചു മുന്നേറാന്‍ സി.പി.എം-ലീഗ് നീക്കം. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് മുന്നണിയില്‍ നില്‍ക്കുന്ന പര്‍ട്ടികള്‍ എന്ന നിലക്കല്ല, കോര്‍പറേഷന്‍ ഭരണത്തില്‍ ഒരുമിച്ചു നിന്നാലുണ്ടാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കോര്‍പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റുകള്‍ വീതമാണ് ലഭിച്ചിട്ടുള്ളത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനായ പി.കെ. രാഗേഷാണ് വിജയിച്ചിട്ടുള്ളത്. രാഗേഷിന്‍െറ പിന്തുണ സ്വന്തമാക്കുന്നതിന് കോണ്‍ഗ്രസ് ഏറെ മുന്നോട്ടു പോയതോടെയാണ് സി.പി.എം-ലീഗ് നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ലഭിച്ച സീറ്റുകളില്‍ 24 എണ്ണം സി.പി.എമ്മാണ് വിജയിച്ചത്. സി.പി.ഐ രണ്ടും ഐ.എന്‍.എല്‍ ഒന്നും സീറ്റുകളിലും വിജയിച്ചു. 19 സീറ്റുകളില്‍ മത്സരിച്ച ലീഗ് പത്തെണ്ണത്തില്‍ വിജയിച്ചു. ലീഗ് പിന്തുണക്ക് ഇളക്കം സംഭവിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്തു പോലും ശക്തി പോരാതെ വരും. ചര്‍ച്ചകളനുസരിച്ച് 18ന് രാവിലെ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കാനാണ് സാധ്യത. ലീഗിന്‍െറ കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ളെങ്കില്‍ എല്‍.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി വിജയിക്കും. ഉച്ചക്കു ശേഷം നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കും. ലീഗ് സ്ഥാനാര്‍ഥി വിജയിക്കുന്നതിനുള്ള സഹായം ഇടതുപക്ഷത്തു നിന്നുമുണ്ടാകും. പി.കെ. രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാനുള്ള നീക്കം മാത്രമല്ല ലീഗിന്‍െറ അതൃപ്തിക്കു കാരണം. പള്ളിക്കുന്ന് ബാങ്കുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയതു മുതല്‍ രാഗേഷ് ലീഗിന് തലവേദനയാണ്. ഇതുകൊണ്ടാണ് മുന്നണിയുടെ എതിര്‍പ്പുണ്ടായിട്ടും പഞ്ഞിക്കല്‍ ഡിവിഷനില്‍ മത്സരിക്കാന്‍ ലീഗ് ഒരുങ്ങിയത്. പിന്നീട് യു.ഡി.എഫ്, ലീഗ് സ്ഥാനാര്‍ഥിയെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ലീഗ് പ്രതീക്ഷിച്ച കോണ്‍ഗ്രസ് വോട്ടുകളൊക്കെ പഞ്ഞിക്കലില്‍ രാഗേഷിന്‍െറ അക്കൗണ്ടിലേക്കാണ് ഒഴുകിയത്. ഈ സംഭവങ്ങള്‍ക്കു ശേഷവും രാഗേഷിനെ പിന്തുണക്കുന്നത് ലീഗിന് സഹിക്കാനാവില്ല. മാത്രമല്ല, തങ്ങളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ തോല്‍വിക്കു പിന്നിലും മുന്നണി മര്യാദകള്‍ മറന്നുള്ള കോണ്‍ഗ്രസിന്‍െറ വെട്ടിയൊതുക്കലുകളായിരുന്നുവെന്നും ലീഗ് വിശ്വസിക്കുന്നു. രാഗേഷിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനൊപ്പം തന്നെ ലീഗിനെ വരുതിയില്‍ നിര്‍ത്തുന്നതിനുള്ള വഴികളുമാണ് കോണ്‍ഗ്രസ് അന്വേഷിക്കുന്നത്. വിമതന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ഉപസമിതി ചേരുന്നതിനു മുമ്പ് ഇന്നലെ എ വിഭാഗം നേതാക്കള്‍ പി.കെ. രാഗേഷിനെ ക്ഷണിച്ച് യോഗം ചേര്‍ന്നത് കെ. സുധാകരനടക്കമുള്ള ഐ ഗ്രൂപ്പുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മന്ത്രി കെ.സി. ജോസഫിന്‍െറ സാന്നിധ്യത്തില്‍ ഉപസമിതി യോഗം ചേര്‍ന്നു. പയ്യാമ്പലം ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ രാഗേഷ് തന്‍െറ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നു. ഡി.സി.സി നേതൃത്വ മാറ്റം, പള്ളിക്കുന്ന് ബാങ്ക് പ്രശ്നം തുടങ്ങിയ ആവശ്യങ്ങളാണ് രാഗേഷ് മുന്നോട്ടുവെച്ചത്. ഇത് പരിഗണിച്ചാല്‍ മാത്രമേ തുടര്‍ചര്‍ച്ചക്കുള്ളൂവെന്നും യോഗത്തില്‍ അറിയിച്ചു. രാഗേഷിനെ മുന്നണിയുടെ ഭാഗമാക്കണമെന്നും ഭരണം കൈപ്പിടിയിലൊതുക്കണമെന്നും അംഗങ്ങള്‍ ആഗ്രഹിച്ചെങ്കിലും എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇന്ന് പയ്യാമ്പലത്ത് ഉച്ചക്ക് വീണ്ടും യോഗം ചേരും. ഇതിലേക്കും രാഗേഷിനെ ക്ഷണിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.