സമാന്തര മൊയ്തുപാലം പ്രവൃത്തി പൂര്‍ത്തിയായി

തലശ്ശേരി: ടാറിങ് ഉള്‍പ്പെടെ സമാന്തര മൊയ്തുപാലം പ്രവൃത്തി പൂര്‍ത്തിയായതോടെ ഇനി ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പ്. രാത്രിയടക്കം ജോലിചെയ്താണ് ടാറിങ് പൂര്‍ത്തിയാക്കിയത്. നിലവിലുള്ള പാലത്തിന് 18 മീറ്റര്‍ കിഴക്കുമാറിയാണ് പുതിയപാലം. 185 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഇരുഭാഗത്തുമായി ഒരുകിലോമീറ്ററാണ് സമീപ റോഡ്. ഇതില്‍ മുഴപ്പിലങ്ങാട് ഭാഗത്തെ അപ്രോച് റോഡ് ടാറിങ്ങിനായി നാല് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വ്യാഴാഴ്ച നീക്കിയതോടെ വാഹനങ്ങള്‍ പഴയ പാലത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. ധര്‍മടം ഭാഗത്തെ അപ്രോച് റോഡ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുന്നതോടെ സമാന്തര മൊയ്തുപാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കുന്ന മുറക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പാലം ഉദ്ഘാടനത്തിന് തീയതി തീരുമാനിക്കും. ഉദ്ഘാടനം ജനകീയ ഉത്സവമാക്കി മാറ്റാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്. ദേശീയപാതയില്‍ കാല്‍നൂറ്റാണ്ടായി തുടരുന്ന യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാവും. അഞ്ചരക്കണ്ടി പുഴക്ക് കുറുകെ പണിത മൊയ്തുപാലം 1930 ഒക്ടോബറിലാണ് തുറന്നത്. 50 വര്‍ഷത്തെ ആയുസ് കല്‍പിച്ച പാലം പിന്നെയും 35 വര്‍ഷം നിലനിന്നുവെന്നത് അദ്ഭുതമാണ്. 25 വര്‍ഷം മുമ്പാണ് പാലം അപകടാവസ്ഥയിലാണെന്ന് കണ്ടത്തെിയത്. കോടികള്‍ ചെലവഴിച്ച് രണ്ട് തവണ പാലം അറ്റകുറ്റപ്പണി നടത്തിയിരുന്നു. പുതിയ പാലത്തിനുള്ള മുറവിളി അധികൃതര്‍ ആദ്യം അവഗണിച്ചെങ്കിലും സമ്മര്‍ദം ശക്തിപ്പെട്ടതോടെ 2010ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കി. സ്ഥലമെടുപ്പില്‍ തട്ടി പിന്നെയും പ്രശ്നങ്ങളുണ്ടായി. 2012 ഒക്ടോബറിലാണ് പ്രവൃത്തി ആരംഭിച്ചത്. ധര്‍മടം ഭാഗത്തെ അനുബന്ധ റോഡിന് പാര്‍ശ്വഭിത്തി നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണിന് ഉറപ്പ് കുറവാണെന്ന് കണ്ടത്തെിയതോടെ മതിപ്പ് ചെലവ് തന്നെ പുതുക്കേണ്ടിവന്നു. 24.6 കോടിയെന്ന പുതുക്കിയ മതിപ്പ് ചെലവ് 2015 മാര്‍ച്ചിലാണ് അംഗീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.