ബൈക്കുകളും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന സംഘത്തിലെ കണ്ണി അറസ്റ്റില്‍

ശ്രീകണ്ഠപുരം: കൗമാരക്കാരായ മോഷണസംഘത്തിലെ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റില്‍. മുണ്ടയാട് എളയാവൂര്‍ സ്വദേശി പുതിയപുരയില്‍ ജിജിലിനെ(19)യാണ് ശ്രീകണ്ഠപുരം എസ്.ഐ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21ന് രാത്രി ശ്രീകണ്ഠപുരം നിടിയേങ്ങയില്‍നിന്ന് ബൈക്ക് കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. നിടിയേങ്ങ കക്കണ്ണംപാറയില്‍ കലാഗ്രാമത്തിന്‍െറ പണിക്ക് വന്ന കോഴിക്കോട് കക്കോടി സ്വദേശി അരുണ്‍ മോഹന്‍ദാസിന്‍െറ ബൈക്കാണ് കവര്‍ന്നത്. അന്വേഷണത്തിനിടെ കഴിഞ്ഞദിവസം പരിപ്പായി റോഡരികില്‍ ഉപേക്ഷിച്ച ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുസംബന്ധിച്ച് ശ്രീകണ്ഠപുരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മയ്യില്‍ എസ്.ഐ ഇ.വി. ഫായിസ് അലി ഒരു മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പതിനേഴുകാരനെ ചോദ്യംചെയ്യലിനിടെ ലഭിച്ച വിവരത്തിലാണ് ബൈക്ക് മോഷണക്കഥ പുറത്തായത്. മൊബൈല്‍ ഫോണുകളും ബൈക്കുകളും കവര്‍ച്ച ചെയ്യുന്ന കൗമാരസംഘത്തെപ്പറ്റി വിവരം ലഭിച്ചതോടെ ശ്രീകണ്ഠപുരം പൊലീസിനും വിവരം കൈമാറി. തുടര്‍ന്നാണ് ശ്രീകണ്ഠപുരം പൊലീസ് രഹസ്യമായി അന്വേഷണം നടത്തി ജിജിലിനെ പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് വീട്ടിലത്തെിച്ച ജിജില്‍ നമ്പര്‍പ്ളേറ്റ് മാറ്റി ഏച്ചൂരിലെ മറ്റൊരാളുടെ ബൈക്കിന്‍െറ നമ്പര്‍ പതിച്ചു. പെയിന്‍റ് മാറ്റിയടിക്കുകയും ചെയ്തു. തുടര്‍ന്ന് വില്‍പന നടത്താനായി കൊണ്ടുപോകുന്നതിനിടെയാണ് ബൈക്ക് പരിപ്പായിയില്‍വെച്ച് തകരാറായി റോഡരികില്‍ ഉപേക്ഷിച്ചത്. പിന്നീട് വന്ന് എടുക്കാമെന്നാണ് കരുതിയതെങ്കിലും പൊലീസ്, വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജിജിലിന്‍െറ വീട്ടില്‍നിന്ന് ബൈക്കിന്‍െറ ഒറിജിനല്‍ നമ്പര്‍പ്ളേറ്റ്, സൈഡ് ഗ്ളാസുകള്‍, പെയിന്‍റ്, സ്പ്രേ മെഷീന്‍ തുടങ്ങിയവ ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി, നാദാപുരം, മയ്യില്‍, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ നിരവധി സ്റ്റേഷന്‍ പരിധികളില്‍നിന്ന് ബൈക്കും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ കണ്ണിയാണ് ജിജിലിനൊപ്പം പിടിയിലായ 17കാരന്‍. ജിജിലിനും ഇവിടങ്ങളിലെ കേസുകളില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. ഈ സംഘം കവര്‍ന്ന ഒരു ബൈക്ക് കണ്ണൂരില്‍നിന്ന് പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബി. സജീവ് പ്രതിയെ വിശദമായി ചോദ്യംചെയ്തു. എ.എസ്.ഐ കെ. ഗണേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഷ്റഫ്, ഇബ്രാഹിം, ബിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.