കണ്ണൂര്‍ കോര്‍പറേഷന്‍: അഞ്ച് സ്ഥിരം സമിതികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിന് ലഭിച്ച ഏഴ് സ്ഥിരം സമിതികളില്‍ അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അധ്യക്ഷരാകും. രണ്ട് സമിതികളില്‍ അധ്യക്ഷ സ്ഥാനം ലീഗിനാണ്. വികസനം, ആരോഗ്യം, പൊതുമരാമത്ത്, നികുതി ആന്‍ഡ് അപ്പീല്‍, വിദ്യാഭ്യാസം ആന്‍ഡ് കായികം സമിതികളിലാണ് കോണ്‍ഗ്രസ് അധ്യക്ഷരുണ്ടാവുക. ധനകാര്യത്തിനു പുറമെ നഗരാസൂത്രണമാണ് ലീഗിന് ലഭിക്കുക. ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ ലീഗിന്‍െറ സി. സമീറാണ് ധനകാര്യത്തിന്‍െറ അധ്യക്ഷന്‍. ഇതിനു പുറമെ ക്ഷേമ കാര്യവും നഗരാസൂത്രണവും ലീഗിനു നല്‍കാനായിരുന്നു ധാരണയായത്. എന്നാല്‍, ക്ഷേമകാര്യ സമിതിയിലേക്ക് സംവരണം ചെയ്ത വനിതാ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു വോട്ട് അസാധുവായതോടെ ഈ സമിതിയില്‍ യു.ഡി.എഫിന് മേല്‍ക്കൈ നഷ്ടമാവുകയായിരുന്നു. ലീഗ് കൗണ്‍സിലര്‍ സി. എറമുള്ളാന്‍െറ വോട്ടാണ് അസാധുവായത്. ലീഗിന് ഡെപ്യൂട്ടി മേയര്‍ പദവിയുള്ളതിനാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടരുതെന്നും കോണ്‍ഗ്രസ് നിബന്ധന വെച്ചിരുന്നതിനാല്‍ ഒരു സ്ഥാനം നഷ്ടമായാലും മറ്റൊന്ന് നല്‍കാന്‍ സാധ്യതയില്ല. ലീഗിന് അനുവദിച്ച നഗരാസൂത്രണത്തില്‍ സി. സീനത്ത് അധ്യക്ഷയാകാനാണ് സാധ്യത. പൊതുമരാമത്ത് സമിതിയില്‍ അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷ സ്ഥാനത്ത് വരും. നികുതി ആന്‍ഡ് അപ്പീലില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കുമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. പി.കെ. രാഗേഷും സുമാ ബാലകൃഷ്ണനും ഈ സമിതിയില്‍ അംഗങ്ങളാണ്. പി.കെ. രാഗേഷ്, തന്നെ സ്ഥിരം സമിതി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയ സുമാ ബാലകൃഷ്ണന് ഒരു അധ്യക്ഷ സ്ഥാനം പോലും നല്‍കാനായില്ളെങ്കില്‍ കോണ്‍ഗ്രസിന് മാനക്കേടാണ്. അങ്ങനെയെങ്കില്‍ മേയര്‍ സ്ഥാനത്തേക്ക് സുമാ ബാലകൃഷ്ണന്‍ വരുന്നതിനെ തടഞ്ഞ പി.കെ. രാഗേഷ് നികുതി ആന്‍ഡ് അപ്പീല്‍ അധ്യക്ഷ സ്ഥാനത്തേക്ക് അവര്‍ വരുന്നത് എങ്ങനെ സ്വീകരിക്കുമെന്നതാണ് കൗതുകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.