സി.എൻ. സോമരാജൻ: വിടപറഞ്ഞത്​ അര​നൂറ്റാണ്ടി​ലെ നിറസാന്നിധ്യം

അടിമാലി: സാമൂഹിക-രാഷ്്ട്രീയ മണ്ഡലത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന സി.എൻ. സോമരാജൻെറ വേർപാട് അടിമാലിക്ക് തീരാനഷ്ടം. കോൺഗ്രസ് നേതാവെന്ന നിലയിലും പഞ്ചായത്ത് പ്രസിഡൻെറന്ന നിലയിലും അരനൂറ്റാണ്ടോളം ഇടുക്കിയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സോമരാജൻ ബുധനാഴ്ച അർധരാത്രിയോടെയാണ് വിടപറഞ്ഞത്. അടിമാലി (മന്നാങ്കണ്ടം) പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെ മേഖലയുടെ വികസനത്തിനു നൽകിയ സംഭാവനകൾ എണ്ണമറ്റതായിരുന്നു. ബസ്സ്റ്റാൻഡ്, അടിമാലി ടൗൺഹാൾ തുടങ്ങിയവ യാഥാർഥ്യമാക്കി. വിദ്യാർഥിയായിരിക്കെ അടിമാലിയിലെത്തിയ സോമരാജൻ പൊതുപ്രവർത്തന രംഗത്ത് സജീവമായി. അടിമാലിയിലെ ആദ്യത്തെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂനിയൻ സ്ഥാപിച്ചു. 1988 മുതൽ ദീർഘകാലം മന്നാംകണ്ടം പഞ്ചായത്ത് പ്രസിഡൻറായിരുന്നു. അടിമാലി യൂനിയൻ ബീഡി തൊഴിലാളി സഹകരണസംഘം പ്രസിഡൻറ്, അടിമാലി സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിരവധി പദവികൾ വഹിച്ചു. കെ. കരുണാകരൻെറ ഇടുക്കി ജില്ലയിലെ വിശ്വസ്തനായിരുന്നു. പാർട്ടി മണ്ഡലം പ്രസിഡൻറ്, ബ്ലോക്ക് പ്രസിഡൻറ്, ഏറെക്കാലം ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച അടിമാലി പഞ്ചായത്ത് ടൗൺഹാളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അേന്ത്യാപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് അടിമാലിയിലെ വീട്ടുവളപ്പിൽ. ഇലഞ്ഞിക്കൽ കുടുംബാംഗം ഗീതയാണ് ഭാര്യ. മക്കൾ ഡോ. ബിജു, അഡ്വ. പ്രദീപ്, പ്രീതി. മരുമക്കൾ: റീന, രമ്യ, പ്രകാശ് പറക്കാട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.