അടിമാലി: ജില്ലയിലെ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം താളംതെറ്റുന്നു. ഇതോടെ പലയിടങ്ങളിലും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അത്യാവശ്യത്തിനുപോലും അവധിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. അവധിയെടുത്താല്‍ ആശുപത്രി അടച്ചിടേണ്ട സാഹചര്യമാണുള്ളത്. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ 50ലേറെ ഡോക്ടര്‍മാരുടെയും നൂറിലധികം നഴ്സുമാരുടെയും ഒഴിവാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനംപോലും നടക്കുന്നില്ല. നിലവിലുള്ള ഡോക്ടര്‍മാരും നഴ്സുമാരും അമിത ജോലി ഭാരം കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയിലാണ്. കിടത്തിച്ചികിത്സയുള്ള ആശുപത്രികളില്‍ എട്ടു മണിക്കൂര്‍ ജോലി നിലവില്‍ വന്നെങ്കിലും ജീവനക്കാരുടെ കുറവ് കാരണം ഒരിടത്തും ഇത് നടപ്പാകുന്നില്ല. നൈറ്റ് ഡ്യൂട്ടിക്കത്തെുന്നവര്‍ പിറ്റേദിവസം വൈകീട്ടുവരെ ജോലി ചെയ്യുന്ന അവസ്ഥയുമുണ്ട്. മുമ്പ് പി.എച്ച്.സികളായിരുന്നവ പലതും താലൂക്ക്, കമ്യൂണിറ്റി ആശുപത്രികളായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും പേര് മാത്രമേയുള്ളൂ. ഇവിടങ്ങളിലാകട്ടെ മുമ്പുണ്ടായിരുന്നത്ര നഴ്സുമാര്‍ പോലുമില്ല. പലയിടത്തും താല്‍ക്കാലിക നഴ്സുമാരെ നിയമിച്ചാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. പലവിധ പകര്‍ച്ചവ്യാധികളുള്ള ജില്ലയായിട്ടും രോഗികള്‍ക്ക് മതിയായ പരിചരണം നല്‍കാനാവാത്ത സ്ഥിതിയാണ്. ദിവസവും ആയിരത്തിലേറെ രോഗികളത്തെുന്ന അടിമാലി താലൂക്ക് ആശുപത്രിയുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. 16 ഡോക്ടര്‍മാര്‍ വേണ്ട ഇവിടെ ഒമ്പതു ഡോക്ടര്‍മാര്‍ ഇല്ല. ബാക്കിയുള്ള ഏഴുപേര്‍ പലവിധ ഡ്യൂട്ടികളിലായി മാറുമ്പോള്‍ ഒ.പിയില്‍ പലപ്പോഴും ഒരാള്‍ മാത്രമാണ് ഉണ്ടാകുക. ഇതോടെ രോഗികള്‍ വലയുകയും ചെയ്യും. ഇവിടെ ഒ.പിയില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് വരാത്തത് സ്വകാര്യ പ്രാക്ടീസിന് ആളെ കൂട്ടുന്നതിനാണെന്ന ആക്ഷപവുമുണ്ട്. സ്വകാര്യമായി ഡോക്ടറെ കണ്ടാലും മരുന്നുകള്‍ ആശുപത്രിയില്‍നിന്ന് സൗജന്യമായി നല്‍കുകയും ചെയ്യുന്നു. ഒരു പ്രമുഖ ഡോക്ടര്‍ വീട്ടിലത്തെുന്ന രോഗികളോട് 200 രൂപ നിര്‍ബന്ധിത ഫീസ് വാങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഓപറേഷന്‍ ആവശ്യമെങ്കില്‍ 3000 മുതല്‍ 6000 രൂപവരെ ചോദിച്ച് വാങ്ങുന്നുമുണ്ട്. ചിത്തിരപുരം ആശുപത്രിയില്‍ കിടത്തിച്ചികിത്സ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ കിടത്തിച്ചികിത്സക്കാവശ്യമായ കിടക്കകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നില്ളെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.