കട്ടപ്പന പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി

കട്ടപ്പന: പുതുതായി രൂപംകൊണ്ട കട്ടപ്പന നഗരസഭക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ സമ്മാനമായി താലൂക്ക് ആശുപത്രി. നിലവിലെ കട്ടപ്പന പ്രാഥമികാരോഗ്യ കേന്ദ്രമാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ആശുപത്രിയിലേക്ക് 16 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സൂപ്രണ്ട്, മെഡിസിന്‍, ഓര്‍ത്തോപീഡിയാട്രിക്സ്, ഇ.എന്‍.ടി വിഭാഗങ്ങളിലായി അഞ്ചു സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയും മൂന്നു സ്റ്റാഫ് നഴ്സുമാരെയും ഒരു ഫാര്‍മസിസ്റ്റിനെയും ഒരു ലാബ് ടെക്നീഷ്യനെയും മറ്റ് അഞ്ചു ജീവനക്കാരെയുമാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള സൗകര്യമായി. ജനുവരിക്ക് മുമ്പ് ഉദ്ഘാടനം നടത്താനാണ് പദ്ധതി തയാറാക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കട്ടപ്പന പ്രാഥമികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടി വൈകിയതാണ് വിജ്ഞാപനമിറക്കാന്‍ താമസിച്ചത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് സൗകര്യമൊരുക്കാന്‍ നബാര്‍ഡ് സഹായത്തോടെ ഒരുകോടിയോളം രൂപ വിനിയോഗിച്ച് പുതിയ ബ്ളോക് നിര്‍മിച്ചിരുന്നു. ഈ ബ്ളോക്കില്‍ താലൂക്ക് ആശുപത്രിക്കുവേണ്ട അത്യാവശ്യം ക്രമീകരണം ഒരുക്കാനാകും. താലൂക്ക് ആശുപത്രിയായതോടെ ഇവിടെ കുറഞ്ഞത് 100 ബെഡെങ്കിലും ഉണ്ടാകും. നിലവില്‍ 30 ബെഡാണുള്ളത്. പഴയ നാലു കെട്ടിടവും പുതുതായി നിര്‍മിച്ച ബ്ളോക്കും കൂടി ചേരുമ്പോള്‍ 100 ബെഡ് ഒരുക്കാനുള്ള സൗകര്യമാകും. ഇപ്പോള്‍ പ്രതിദിനം 400 ഒ.പിയും 30 ഐ.പിയും അടക്കം എഴുന്നൂറോളം രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. 13 സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം 17 ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നാണ് നിയമം. എന്നാല്‍, അഞ്ചു സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാത്രമാണ് ആശുപത്രിക്ക് അനുവദിച്ചിരിക്കുന്നത്. നഴ്സുമാരുടെ എണ്ണത്തിലും കുറവുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.