കായംകുളം: പരിഹാരനിർദേശങ്ങൾ പരിഗണിക്കാതെ ഓച്ചിറ ക്ഷേത്രപരിസരത്തെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ഇതിനിടെ, മാലിന്യസംസ്കരണം സാമൂഹിക പ്രശ്നമായും മാറിയിട്ടുണ്ട്. ജില്ല അതിർത്തിയിലെ തർക്കം ഭരണപരമായ ഇടപെടലുകൾക്കും തടസ്സമാകുന്നു. കൊല്ലം ജില്ലയിലെ ഒാച്ചിറ ക്ഷേത്രത്തിലെ മാലിന്യം ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തിെല പാപ്പനാടി തോടിെൻറ കരയിലാണ് നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവയാണ് കൂട്ടിയിട്ട് കത്തിക്കുന്നത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇൻസിനേറ്ററിൽനിന്നുള്ള പുകശല്യമടക്കമുള്ളവ പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. കക്കൂസ് മാലിന്യങ്ങൾ പാപ്പനാടി തോട്ടിലേക്ക് ഒഴുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
സമീപത്ത് നൂറുകണക്കിന് വീടുകളാണുള്ളത്. പുകയും ദുർഗന്ധവും കുട്ടികളിലും വൃദ്ധരിലും ശ്വാസതടസ്സത്തിനും ഇടയാക്കുന്നു. അനുമതിയില്ലാത്ത സ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് കാട്ടി പഞ്ചായത്ത് പലതവണ നോട്ടീസ് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. പ്രദേശവാസികൾ നൽകിയ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് സ്ഥിതി നേരിൽ ബോധ്യപ്പെെട്ടങ്കിലും പരിഹാരമുണ്ടായിട്ടില്ല. ഒാച്ചിറ-കൃഷ്ണപുരം പഞ്ചായത്തുകൾ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവ നിരവധി തവണ ഇടപ്പെട്ട് ശിക്ഷാനടപടികൾ സംബന്ധിച്ച് മുന്നറിയിപ്പ് നോട്ടീസുകളും നൽകിയിരുന്നു. പ്രായോഗിക നടപടികൾ സ്വീകരിക്കുന്നതിലെ നിസ്സഹായാവസ്ഥയാണ് അധികൃതർ പ്രകടിപ്പിക്കുന്നത്.
ബയോഗ്യാസ് പ്ലാൻറുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.