ചാരുംമൂട്: ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വള്ളികുന്നത്തും ചാരുംമൂട്ടിലും ഭരണിക്കാവിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റാണ് നാശം വിതച്ചത്. മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചാരുംമൂട് പാലമൂട്ടിൽ തെങ്ങ് വീണ് 11 കെ.വി ലൈൻ തകരാറിലായി. ഇടക്കുന്നം, കരിമുളക്കൽ, കോമല്ലൂർ, തുരുത്തിയിൽ ജങ്ഷൻ, താമരക്കുളം കൊട്ടക്കാട്ടുശ്ശേരി എന്നിവിടങ്ങളിലും മരംവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതി കമ്പികൾ പൊട്ടിവീണു. വള്ളികുന്നം, കറ്റാനം, ചാരുംമൂട് വൈദ്യുതി സെക്ഷൻ പരിധിയിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കമ്പികളും പൊട്ടി. ഇതുമൂലം കെ.പി റോഡ് അടക്കം ഗ്രാമീണ റോഡുകളിൽ ഗതാഗതം മണിക്കൂറോളം നിലച്ചു. നൂറനാട് പുതുപ്പള്ളിക്കുന്നം പാണ്ടിവിളയിൽ രാഗേഷ്, ഉത്തമൻ, പാലമൂട് സി.എസ്.ഐ ഭവൻ, വാഴഭൂമിയിൽ സുകു, ആനന്ദാലയം ആനന്ദൻ, രജിതാഭവനം രഘൂത്തമൻ, ആശ്രമത്തിൽ സുരേഷ്, തെക്കുംമുറി സുജിൻ ഭവനത്തിൽ ദേവസ്യ ഡേവിഡ്, പഴവനയിൽ യശോധരൻ, ലിജു ഭവനം പോൾ ഡേവിഡ്, ഹരിപ്പാട്ടുശേരിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. രാഗേഷിെൻറ ഓടിട്ട വീട് പൂർണമായും മറ്റുവീടുകൾ ഭാഗികമായും തകർന്നു. ചാരുംമൂട് ജങ്ഷനിൽ ഗ്ലാസ് കടയിൽ പുറത്തുവെച്ചിരുന്ന ഗ്ലാസ് കാറ്റിൽ വീണ് പൊട്ടി. വള്ളികുന്നം കടുവിങ്കൽ പുതുക്കിപ്പണിത സെൻറ് സ്റ്റീഫൻ പള്ളിക്ക് സമീപം നിന്ന മാഞ്ചിയം ചുഴലിക്കാറ്റിൽ വീണ് പള്ളിയുടെ പ്രധാന കവാടവും മുകളിൽ സ്ഥാപിച്ചിരുന്ന അലങ്കാരങ്ങളും ഷീറ്റിട്ട മേൽക്കൂരയും തകർന്നു. പള്ളിക്കുള്ളിെല സാധനങ്ങളും നശിച്ചു. വള്ളികുന്നം മേഖലയിലെ പടയണിവെട്ടം, കാമ്പിശേരി ഭാഗങ്ങളിൽ റോഡുകളിലും കറ്റാനം മേഖലയിലെ കുറത്തികാട്, വരേണിക്കൽ എന്നിവിടങ്ങളിലും മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇടപ്പോൺ ജങ്ഷൻ, പാലമൂട്, കരിമുളക്കൽ, നൂറനാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഉൾപ്പെടെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. മേഖലകളിൽ വൈദ്യുതി ബോർഡിന് 11 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ പറയുന്നു. ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും ചെറുതനയിലും വീയപുരത്തും വ്യാപക നഷ്ടം. ഞായറാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും വീയപുരം പ്രദേശത്തെ മൂന്നോളം വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞു. ചെറുതനയിലെ ഏത്തവാഴ കൃഷിയും വ്യാപകമായി നശിച്ചു. ഓണസീസൺ ലക്ഷ്യമാക്കി നട്ടിരുന്ന ഏത്തവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. അണക്കാട്ടിൽ രാധാകൃഷ്ണെൻറ നൂറോളം വാഴയും രാജേഷ് ഭവനത്തിൽ ശാന്തമ്മയുടെ അമ്പതോളം വാഴയും പുത്തൻപുരയിൽ സുബൈദയുടെ മുപ്പതോളം വാഴയും വിജിത്ത് ഭവനത്തിൽ വിജയെൻറ അമ്പതോളം വാഴയുമാണ് കാറ്റിലും മഴയിലും നശിച്ചത്. എണ്ണത്തിൽ കുറവായതിനാൽ ഇൻഷുർ ചെയ്യാത്ത കർഷകർക്ക് ഭീമനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാവേലിക്കര: ശക്തമായ മഴയിലും കാറ്റിലും തെക്കേക്കരയിലെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടം. കുറത്തികാട് പള്ളിക്കല്‍ ഈസ്റ്റ് പാലവിള പീടികയില്‍ ഷാജന് ജോയിയുടെ അരയേക്കറിലെ വെറ്റില കൃഷി നശിച്ചു. 5000 മൂട് വെറ്റിലക്കൊടികളാണ് വീണത്. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷാജന് പറഞ്ഞു. കുറത്തികാട് മുരളി മോഹനന് പിള്ളയുടെ പശുത്തൊഴുത്തിന് മുകളിലേക്ക് ആഞ്ഞിലിമരം ഒടിഞ്ഞുവീണു. കുറത്തികാട് പതിയാരത്ത് അരവിന്ദെൻറ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാത്തികുളം സ്വദേശി ജ്യോതിബാബുവിെൻറ കാറിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. മാവേലിക്കര: ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍ തോരാതെ പെയ്യുന്ന കനത്ത മഴയില്‍ മാവേലിക്കരയില്‍ വ്യാപകനാശം. താലൂക്കിെൻറ വിവിധ ഭാഗങ്ങളിലായി 21 വീട് ഭാഗികമായി തകര്‍ന്നു. 5.62 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. മാവേലിക്കര കൊറ്റാര്‍കാവ്, ഈരേഴ തെക്ക് വേമ്പനാട് മുക്ക്, പുന്നമൂട് കളത്തട്ട് മുക്ക്, വടക്കേമങ്കുഴി, തടത്തിലാല് കനാല്‍ ജങ്ഷന് എന്നിവിടങ്ങളില്‍ മരം വീണ് വൈദ്യുതി കമ്പികള്‍ക്കും തൂണുകള്‍ക്കും കേടുപറ്റി. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കെ.എസ്.ഇ.ബി നടത്തുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മിച്ചല്‍ ജങ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ച മുട്ടൊപ്പം വെള്ളമുണ്ടായിരുന്നു. ബുദ്ധ ജങ്ഷന്, റെയില്‍വേ ജങ്ഷന്, വെള്ളൂര്‍കുളത്തിന് പടിഞ്ഞാറ്, കൊറ്റാര്‍കാവ് എന്നിവിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.