മികവിന്‍െറ കേന്ദ്രം പദ്ധതി: പഞ്ചകര്‍മ ആശുപത്രിക്കുള്ള തടസ്സങ്ങള്‍ നീക്കാന്‍ തീരുമാനം

ആലപ്പുഴ: ആലപ്പുഴ പഞ്ചകര്‍മ ആശുപത്രി മികവിന്‍െറ കേന്ദ്രമാക്കുന്ന കേന്ദ്രപദ്ധതിയുടെ നിര്‍മാണതടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രി കെ.കെ. ഷൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ അഞ്ചുകോടി രൂപയുടെ സഹായത്തോടെ ആരംഭിച്ച ആശുപത്രിയുടെ നിര്‍മാണം സാങ്കേതികപ്രശ്നത്തില്‍ തട്ടി പാതിവഴിയില്‍ കിടക്കുന്ന കാര്യം അറിയിച്ച് എം.പി കത്ത് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ യോഗം ചേര്‍ന്നത്. ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡ് കരാര്‍ ഏറ്റെടുത്തതില്‍ രണ്ടുകോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പ്രവൃത്തി തുടരുന്നതിന് നിലവില്‍ തടസ്സം നേരിട്ടിരിക്കുകയാണ്. പ്രശ്നം പ്രീഫാബ് അധികാരികളുമായി ആയുഷ് സെക്രട്ടറി മൂന്നുദിവസത്തിനകം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ബാക്കി പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിക്കാനും പുതുക്കിയ ഭരണാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. തല്‍ക്കാലത്തേക്ക് നാഷനല്‍ ആയുര്‍വേദ മിഷനില്‍നിന്ന് ആവശ്യത്തിന് സ്റ്റാഫിനെ നല്‍കാന്‍ തീരുമാനിച്ചു. ആശുപത്രിയുടെ തുടര്‍വികസനത്തിന് വിശദപ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാല്‍ എം.പി, ആയുഷ് സെക്രട്ടറി ഡോ.ബി. അശോക്, പൊതുമരാമത്തുമന്ത്രിയുടെ പ്രതിനിധി, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഡി.എം.ഒ ഡോ.പ്രിയ.കെ.എസ്, പഞ്ചകര്‍മ ആശുപത്രി സി.ഇ.ഒ ഡോ. ഗ്രേയ്സണ്‍ ചാള്‍സ്, ഡോ. വിഷ്ണു നമ്പൂതിരി, ഡോ. അജിത റാണി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.